പ്രസരിപ്പും വിനയവും സമം ചാലിച്ച മുഖത്ത് നേതാവിെൻറ വാക്കുകളിലെ മധുരവും ചടുലതയും. ആർജിത നേതൃപാടവം പുറത്തെടുത്ത് നേതാക്കൾക്ക് നിർദേശം. തിടുക്കത്തിൽ തീരുമാനമെന്ന കെ. കരുണാകരെൻറ മികച്ച ഗുണത്തോട് ആഭിമുഖ്യം. മേെമ്പാടിയായി ലീഡറെപ്പോലെ ആശ്രിത വാ ത്സല്യം. ഇതാണ് പടനയിക്കാൻ ഗോദയിലിറങ്ങിയ രമേശ് ചെന്നിത്തല. അഴിമതിക്കെതിരെ നിയമ സഭയിലും പുറത്തും അങ്കംകുറിച്ചതിെൻറ വീറും പ്രകടം. സർക്കാറിനും മന്ത്രി തോമസ് ഐസക്കി നുമെതിരെ വിവാദ കിഫ്ബി മസാല ബോണ്ട് വിൽപനയുടെ കൂടുതൽ വിവരങ്ങൾ വാർത്ത സമ്മേളനം നടത്തി പുറത്തുവിട്ടതിെൻറ വീര്യം രണ്ടുമണിക്കൂർ യാത്രചെയ്ത് ഇടുക്കിയിലെത്തിയപ്പോഴും മാഞ്ഞിരുന്നില്ല. പ്രതിപക്ഷ നേതാവിെൻറ ശൗര്യം പുറത്തെടുക്കുന്നു പലപ്പോഴും സർക്കാറിനെ പ്രതിക്കൂട്ടിലാക്കേണ്ടി വരുേമ്പാൾ.
ആഴ്ചകളായി ഉറക്കം മാറ്റിവെച്ച് ഓട്ടത്തിലാണ് രമേശ്. ജില്ലകളിൽ നിന്ന് ജില്ലകളിലേക്ക് പ്രവർത്തകരെ ഇളക്കാനും ജനത്തെ ആവേശം കൊള്ളിക്കാനും സർവസന്നാഹത്തോടെയാണ് യാത്ര. യോഗങ്ങൾക്കിടയിലെ ഗ്യാപിൽ കാറിലിരുന്നാണ് ഓപറേഷൻ കൂടുതലും. ആസൂത്രണവും പരിഹാരക്രിയയുമെല്ലാം രൂപപ്പെടുത്തുന്നതും ‘മൊബൈൽ വട്ടമേശ’യിൽ. ഇതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും കുഞ്ഞാലിക്കുട്ടിയും ലേറ്റസ്റ്റായി കെ.സിയുമുണ്ട്. ഗ്രൂപ് അമരത്തെ പ്രമുഖനായിരിക്കെതന്നെ, മറുചുക്കാൻ പിടിക്കുന്ന ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ ഫോണിൽ വിളിക്കുന്ന നേതാവും ഒരുപക്ഷേ രമേശാകും.
വൈകി അവസാനിച്ച വെള്ളിയാഴ്ചത്തെ പര്യടനം അവസാനിച്ച് കിടന്നുറങ്ങിയത് പുലർച്ച രണ്ടിന്. ആറരക്കെണീറ്റ് കുറച്ചുനേരം എറണാകുളം ഗസ്റ്റ് ഹൗസ് വളപ്പിൽ അൽപനേരത്തെ നടത്തം. പിന്നെ യോഗ. കുളികഴിഞ്ഞ് രണ്ടുമിനിറ്റ് നിശ്ശബ്ദ പ്രാർഥന. അതിനിടെ പി.എ ഹരി പി. നായരുമായി ആശയവിനിമയം. ഇടക്കുതന്നെ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യതകൾ, പ്രതിസന്ധികൾ എന്നിവ ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണിൽ ആരാഞ്ഞ് പതിനഞ്ചു മിനിറ്റോളം. കെ.സി. വേണുഗോപാലുമായി തിരുവനന്തപുരം മണ്ഡലത്തിലെ തരൂരിെൻറ തൃപ്തിയും അതൃപ്തിയും ചർച്ച. പുട്ടും കടലയും കഴിച്ച് പ്രസ്ക്ലബിലേക്ക്.
പത്തരയോടെ കാറിൽ ഇടുക്കിയിലേക്ക്. കാറിലിരുന്ന് നിർദേശാനുസരണം ഗൺമാൻ അനൂപ് വിളിച്ചു നൽകുന്ന വിവിധ ജില്ലകളിലെ രണ്ടോ മൂന്നോ നേതാക്കളോട് ആസൂത്രണവും പ്രചാരണവും സംബന്ധിച്ച് അന്വേഷണം. 12 ഒാടെ തൊടുപുഴ റെസ്റ്റ് ഹൗസിലെത്തിയപ്പോൾ യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകൻ, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ, മുൻ ഡി.സി.സി പ്രസിഡൻറ് റോയി കെ. പൗലോസ് എന്നിവർ കാറിൽ കയറി. അതിനിടെ വീണ്ടും ഉമ്മൻ ചാണ്ടിയുടെ ഫോൺ. തിരുവനന്തപുരത്തെ പ്രതിസന്ധി പരിഹരിച്ചെന്ന് മെസേജ്. നിലമ്പൂരിൽ നിന്ന് ദേഷ്യപ്പെട്ട് ആര്യാടെൻറ േഫാൺ. അവിടെ ചില പരിപാടികളില്ലാതെ പറ്റില്ലെന്നും തന്നെ ഒന്നും അറിയിക്കുന്നില്ലെന്നും ആര്യാടൻ. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശിനെ വിളിച്ച് ഇപ്പോഴിട്ട പരിപാടി മറ്റാനും 21 ന് ആര്യാടനുകൂടി പറ്റിയ ഇടംനോക്കി പ്രോഗ്രാമിടാനും നിർദേശം. ആദ്യയിടമായ കുന്നം കാരൂപ്പാറ ലക്ഷംവീട് കോളനിയിലെത്തിയപ്പോൾ മുദ്രാവാക്യം വിളികളാലാണ് പ്രവർത്തകർ വരവേറ്റത്. ആദ്യം ജനങ്ങൾക്കിടയിലേക്ക്.
ചിരിച്ചും തൊട്ടും ചേർത്തുനിർത്തിയും കുശലാന്വേഷണം. പ്രസംഗം സന്ദർഭത്തിനും സാഹചര്യത്തിനുമൊത്ത്. മതേതര വോട്ടുകൾ പലവഴിക്കുപോയാൽ മോദി വീണ്ടും പ്രധാനമന്ത്രിയാകുന്ന സാഹചര്യമാകും ഉണ്ടാകുകയെന്നും അത് രാജ്യത്തെ തകർക്കുമെന്നും ആമുഖം. പ്രസംഗം കഴിഞ്ഞ് സ്ത്രീകളോടും കുട്ടികളോടും കുശലം പറഞ്ഞ് നേരെ വണ്ണപ്പുറം പട്ടയക്കുടിയിലേക്ക്. കുടുംബയോഗത്തിൽ പി.ജെ. ജോസഫിെൻറ പ്രസംഗം തകർക്കുകയായിരുന്നു. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രഖ്യാപിച്ചാണ് ജോസഫ് രമേശിന് മൈക്ക് കൈമാറിയത്. ഉച്ച ഭക്ഷണം മൂന്നുമണിക്കൂർ വൈകിക്കഴിച്ച് തോപ്രാംകുടിയിലേക്കും അവിടെ നിന്ന് മന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിലേക്കും രാത്രി വൈകി കുമളിയിലും എത്തി. നൂറുകണക്കിന് പേർ ഇവിടെയും കാത്തുനിന്നു. ഇടുക്കിയിലെ പര്യടനം പൂർത്തിയാക്കി നേതാക്കളെ വെവ്വേറെയും കണ്ട് മലയിറങ്ങുേമ്പാൾ സമയം രാത്രി 11. 45.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.