കള്ളാടി തുരങ്കപാത നിർമാണ പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി സ്ഥലത്ത് പരിശോധന നടത്തുന്നു

കള്ളാടി ദുരന്ത മേഖലയില്‍ സമഗ്രപഠനം അനിവാര്യം -വിദഗ്ധ സമിതി

കള്ളാടി: കള്ളാടി ദുരന്തമുണ്ടായ മേഖലയിൽ സമഗ്രപഠനം അനിവാര്യമാണെന്നും വേഗത്തില്‍ നിഗമനത്തിലെത്താനാകില്ലെന്നും വിദഗ്ധ സമിതി അംഗമായ ഭൗമ ശാസ്ത്രജ്ഞന്‍ ഡോ. സി.പി. രാജേന്ദ്രന്‍. തുരങ്കപാത നിർമാണ പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിനെത്തിയ വിദഗ്ധ സമിതി വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയില്‍ അശാസ്ത്രീയ നിർമാണം നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കും. ദുരന്ത കാരണം കണ്ടെത്തല്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ നല്‍കിയ പരിസ്ഥിതി അനുമതികളുടെ വിലയിരുത്തല്‍, കേന്ദ്ര പരിസ്ഥിത, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നല്‍കിയ അനുമതികള്‍ പരിശോധിക്കല്‍, കരാറുകാര്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ, നിർമാണ മേഖലയിലെ സുരക്ഷാവീഴ്ചകള്‍, സാങ്കേതിക പിഴവുകള്‍, പരിസ്ഥിതി അനുമതി നടപ്പാക്കല്‍ എന്നിവ സമിതി പരിശോധിക്കും. പരിസ്ഥിതി ആഘാത പഠനം ഉള്‍പ്പെടെയുള്ള സാങ്കേതിക വശങ്ങളും സമിതി വിലയിരുത്തുമെന്നും സമഗ്ര പഠനത്തിന് ശേഷം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

വിദഗ്ധ സമിതി അംഗങ്ങള്‍ കലക്ടര്‍ ഡി.ആര്‍. മേഘശ്രീയുമായി ചര്‍ച്ച നടത്തിയാണ് മടങ്ങിയത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ തുരങ്കപാത നിർമാണ മേഖല സമിതി അംഗങ്ങള്‍ വെള്ളിയാഴ്ച സന്ദര്‍ശിക്കും. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി. പുകഴേന്തി, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശര്‍മിഷ്ട സിങ് (ഐ.ഐ.ടി പാലക്കാട്), പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് ശാസ്ത്രജ്ഞന്‍ ഡോ. ജൂഡ് ഇമ്മാനുവല്‍, ജിയോ-ടെക്നിക്കല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. ശ്രീവത്സ കൊളത്തായര്‍ (എന്‍.ഐ.ടി കര്‍ണാടക), സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. എം. മധു കാര്‍ത്തിക് (ഐ.ഐ.ടി പാലക്കാട്), ടണല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. അങ്കേഷ് കുമാര്‍ (ഐ.ഐ.ടി പാലക്കാട്) എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.

Tags:    
News Summary - Expert committee inspects site regarding landslide in Kallady tunnel construction area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.