പ്രഫ.കെ ആലിക്കുട്ടി മുസ്ലിയാര്
അറിവിന്‍ മധുരം കിനിയുന്ന വാക്കുകളും അലിവിന്റെ കുളിര്‍തെന്നല്‍ സ്പര്‍ശവും സമ്മേളിച്ച യുഗപുരുഷനായിരുന്നു പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍. ഇസ്‍ലാമിന്റെയും സമസ്തയുടെയും ധന്യപാത ജീവിതവഴിയായി സ്വീകരിച്ച പണ്ഡിതശ്രേഷ്ഠന്‍. ഒരു വിളക്കുമാടമായി ജ്വലിച്ചുനിന്ന്, വിശ്വാസികള്‍ക്ക് അറിവിന്റെ ശോഭ തെളിയിച്ച സൂഫീവര്യന്‍.
മൗനമായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ ചുണ്ടുകള്‍ സദാ ചലിച്ചുകൊണ്ടേയിരിക്കും. അല്ലാഹുവിന്റെ മഹദ് വചനങ്ങള്‍ ഉരുവിട്ട് സദാസമയവും സ്രഷ്ടാവില്‍ അലിഞ്ഞുചേര്‍ന്നുള്ള ജീവിതം. ഇസ്‍ലാമിന്റെ ധാര്‍മിക പാതയും സമസ്തയുടെ പാരമ്പര്യവും പൈതൃകവും മുറുകെപിടിച്ചാണ് ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടിയത്. ഇഹത്തിലെ നേട്ടങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളൊന്നും. എല്ലാം പരലോക വിജയത്തിന് മാത്രം.
കൗമാരകാലം മുതൽ സമുദായ നേതൃത്വത്തിൽ എത്തിയ വ്യക്തിയാണ് അദ്ദേഹം. പതിനാറാം വയസ്സില്‍തന്നെ ഖത്തീബായി; 20 വയസ്സ് കഴിയുംമുമ്പ് ഖാദിയായി. പിന്നിട്ട ജീവിതം മുഴുവന്‍ സമുദായത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെയും ലോകത്തെ പ്രശസ്ത ഇസ്‍ലാമിക കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ചുക്കാൻ പിടിച്ചു. സമസ്തക്കായി ജീവിതം മുഴുവന്‍ ഓടിനടന്നു.
ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചു. അനാരോഗ്യം കാരണം കിടപ്പിലാവുന്നതുവരെ അദ്ദേഹം സമുദായത്തിനായി ഓടിനടന്നു. ജാമിഅയിലെ അധ്യാപകനായും പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ച അദ്ദേഹം, നിരവധി പണ്ഡിതരെ സമൂഹത്തിന് സംഭാവന ചെയ്തു. ഉസ്താദുമാരുടെ ഉസ്താദായിരുന്ന ആലിക്കുട്ടി മുസ്‍ലിയാര്‍ എന്നും സമുദായത്തിന്റെ ആധികാരിക നേതൃത്വമായിരുന്നു. വിയോഗം വരെ ഉമ്മുല്‍ മദാരിസിന്റെ രക്ഷാകര്‍തൃസ്ഥാനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അവസാനം നടന്ന വാര്‍ഷിക, സനദ് ദാന സമ്മേളനത്തിലും സജീവമായി പങ്കെടുത്തു. സന്തതസഹചാരികളുടെയും ഊന്നുവടിയുടെയും സഹായത്തോടെയാണ് അന്നഎ അദ്ദേഹം വേദിയിലെത്തിയത്.
പാണക്കാട് കുടുംബവുമായുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധം ഞങ്ങളുടെ പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കാലം മുതൽ തുടങ്ങിയതാണ്. പിന്നീട് മുഹമ്മദലി ശിഹാബ് തങ്ങളുമായും ഉമറലി ശിഹാബ് തങ്ങളുമായും ഹൈദരലി ശിഹാബ് തങ്ങളുമായും, ഞങ്ങളെല്ലാവരുമായും ആ ബന്ധം തുടര്‍ന്നു.
പാണക്കാട്ടെ വീട് അദ്ദേഹത്തിന് സ്വന്തം വീടുപോലെ പ്രിയപ്പെട്ടതായിരുന്നു. ഇടക്കിടെ അവിടെ വരും, ദീര്‍ഘനേരമിരിക്കും. മുന്നിലെ വഴിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലെല്ലാം തറവാട്ടില്‍ സന്ദര്‍ശനം നടത്തും. പള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്ന പൂർവികരുടെ ഖബറിടം സന്ദര്‍ശിക്കും. പട്ടിക്കാട് ജാമിഅ കമ്മിറ്റിയില്‍ അംഗമായത് മുതല്‍ അദ്ദേഹവുമായി കൂടുതല്‍ അടുത്തിടപഴകാന്‍ അവസരം ലഭിച്ചിരുന്നു. സമ്മേളനത്തിന്റെ കാര്യങ്ങളിലും മറ്റും ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
അടുത്തിടപഴകിയപ്പോഴെല്ലാം പുഞ്ചിരിയും സംയമനവും നിറഞ്ഞ സ്‌നേഹവുമല്ലാതെ മറ്റൊന്നും ആ മുഖത്ത് നിഴലിച്ചുകണ്ടിട്ടില്ല. വലുപ്പ-ചെറുപ്പമില്ലാതെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന പ്രകൃതം. അറിവുകൊണ്ടും അലിവുകൊണ്ടും മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുന്ന വ്യക്തിത്വം. വിയോഗവാര്‍ത്തയറിയുമ്പോള്‍ മനസ്സിലേക്കോടിയെത്തിയത് അനേകം ഓര്‍മകളാണ്.
നഷ്ടപ്പെട്ടത് ഒരു കൂടപ്പിറപ്പിനെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാളെയാണ്. അതേ, ഒടുവില്‍ അല്ലാഹു നിശ്ചയിച്ചതെല്ലാം പൂര്‍ത്തിയാക്കി ആ പണ്ഡിതന്‍ തിരുസന്നിധിയിലേക്ക് യാത്രയായിരിക്കുന്നു. മഹാനവര്‍കളുടെ പരലോക ജീവിതം അല്ലാഹു റാഹത്തിലാക്കട്ടെ. നമ്മെയും അവരെയും സ്വർഗത്തില്‍ ഒരുമിച്ചുകൂട്ടട്ടെ.
ആമീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.