റിപ്പോർട്ടർ ടി.വിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസുമായി രാജീവ് ചന്ദ്രശേഖർ

തിരുവന്തപുരം: ബി.ജെ.പി കേരള പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ 313 കോടിയുടെ ഭൂമി കുംഭകോണം നടത്തിയെന്ന വാർത്തയുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടി.വിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്. റിപ്പോർട്ടർ ഉടമ ആന്‍റോ അഗസ്റ്റിൻ, കൺസൾകട്ടിങ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ്, സുജയ പാർവതി എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് രാജീവ് ചന്ദ്രശേഖറിന്റെ വക്കീൽനോട്ടീസ്.

രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എൽ എന്ന സ്ഥാപനത്തിന്‍റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്‍റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്തുവെന്നാണ് ആക്ഷേപം. മുംബൈ ആസ്ഥാനമായ ആർ എച്ച് പി പാർട്ട്നേഴ്സ് എന്ന നിയമസ്ഥാപനം മുഖേനയാണ് നൂറു കോടി രൂപയുടെ നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.

അതിനിടെ, ഭൂമി കുംഭകോമണം കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈകോടതി അഭിഭാഷകൻ കെ.എന്‍ ജഗദേഷ് കുമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി. ബി.പി.എല്‍ ഇന്ത്യ ലിമിറ്റഡ്, അജിത് ഗോപാല്‍ നമ്പ്യാര്‍, അഞ്ജലി രാജീവ് ചന്ദ്രശേഖര്‍, രാജീവ് ചന്ദ്രശേഖര്‍, മുന്‍ മന്ത്രി കട്ട സുബ്രഹ്‌മണ്യ നായിഡു എന്നിവര്‍ക്കെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ, കർണാടക ലോക് അദാലത്, കർണാടക ഹൈകോടതി, സി.ബി.ഐ, ഇ.ഡി എന്നിവർക്ക് നൽകിയ പരാതികൾക്ക് പുറമെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അഭിഭാഷകൻ പരാതി സമർപ്പിച്ചത്.

ബി.പി.എൽ കളർ ടെലിവിഷൻ ട്യൂബുകളും ബാറ്ററികളും ഉണ്ടാക്കാനെന്ന് പറഞ്ഞ് കെ.ഐ.എ.ഡി.ബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്‌മെന്റ് ബോര്‍ഡ്) 1995-ൽ കർഷകരിൽ നിന്ന് തുഛവിലക്ക് ഏറ്റെടുത്തു നൽകിയ 175 ഏക്കറിൽ 149 ഏക്കർ ഭൂമി ബാങ്ക് ഓഫ് ബഹ്റൈനിലും ബാങ്ക് ഓഫ് കുവൈത്തിലും 2004-ൽ പണയം വെച്ചുവെന്നാണ് ആ​രോപണം.

വ്യവസായമുണ്ടാക്കാൻ എന്ന് പറഞ്ഞ് നേടിയെടുത്ത ഈ ഭൂമി ബി.പി.എൽ ഇന്ത്യക്ക് വേണ്ടി വിൽപന നടത്താൻ കെ.ഐ.എ.ഡി.ബി ചുമതലയുണ്ടായിരുന്ന കർണാടക മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡു അനുമതി നൽകിയെന്നും അങ്ങിനെ ആ ഭൂമി 275.47 ​കോടി രൂപക്ക് 2006-ൽ മാരുതി സുസുകിക്ക് വിറ്റുവെന്നും അഡ്വ. ജഗദേഷ് കുമാർ ബോധിപ്പിച്ചു. ഈ അനുമതി മന്ത്രിയിൽ നിന്ന് രാജീവ് ചന്ദ്രശേഖ​രൻ നേടിയെടുത്തത് തന്റെ രാഷ്​ട്രീയ ബന്ധമുപയോഗിച്ചാണെന്നും പരാതിയിലുണ്ട്. അവ​ശേഷിച്ച ഭൂമിയിൽ 33 ഏക്കർ 2009-10 കാലയളവിൽ മാരുതി സുസുകിക്ക് 31 കോടി രൂപക്ക് വീണ്ടും വിറ്റു. ബാക്കി വന്ന 25 ഏക്കർ ഭൂമി 33.5 കോടി രൂപക്ക് 2011-ൽ ജിൻഡാൽ അലൂമിനിയം ലിമിറ്റഡിനും വിറ്റു.

വ്യവസായമുണ്ടാക്കാൻ ഭൂമി എന്ന പേരിൽ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്‌മെന്റ് ബോര്‍ഡ് 55 വർഷത്തിനുള്ളിൽ ഏറ്റെടുത്ത 1,55,000 ഏക്കർ ഭൂമിയിൽ 70 ശതമാനം ഇത് പോലുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കാണ് ഉപയോഗിച്ചതെന്നും പരാതിയിലുണ്ട്. ബി.പി.എൽ ഇന്ത്യക്ക് വ്യവസായികാവശ്യത്തിന് നൽകിയ ഭൂമി ഇത്തരത്തിൽ മറിച്ചുവിൽക്കാൻ അനുമതി നൽകിയതിൽ അന്വേഷണം നടത്തണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.

അതേസമയം, ആരോപണം അടിസ്ഥാനരഹിതമെന്നാണ് ബിപിഎൽ പറയുന്നത്. 2003ൽ സുപ്രീം കോടതി തള്ളിയ ഭൂമി പതിച്ചുനൽകലിലെ ക്രമക്കേട് എന്ന ആരോപണമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. ഈ ആരോപണങ്ങൾ അവാസ്തവവും നിയമപരമായി സാധുതയുമില്ലാത്തവയുമാണെന്ന് ബിപിഎൽ ലിമിറ്റഡ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - rajeev chandrasekhar 100 cr defamation case against reporter tv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.