രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. രാഹുൽ മാങ്കൂട്ടത്തിലിനെ മാസങ്ങളോളം കോൺഗ്രസ് സംരക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ ഉപദ്രവിക്കുന്ന ആളാണെന്ന് അറിഞ്ഞിട്ടും രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയും പാലക്കാട്ട് എം എൽ എ ആക്കിയും കോൺഗ്രസ് പ്രോത്സാഹിപ്പിച്ചു. പാലക്കാട്ടെ ജനങ്ങളെയും കേരളത്തിന്റെ പൊതുസമൂഹത്തേയും കോൺഗ്രസ് വഞ്ചിച്ചു.
ജനങ്ങളെ ചൂഷണം ചെയ്യുന്ന ആദ്യത്തെ കോണ്‍ഗ്രസ് നേതാവല്ല രാഹുൽ. എന്തു വാഗ്ദാനവും നൽകി അധികാരത്തിലെത്തിയ ശേഷം ചൂഷണം നടത്തുക എന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൂന്ന് മാസം മുമ്പ് കേസെടുത്ത് അന്വേഷിക്കേണ്ടതായിരുന്നു. ഇന്നാണ് കോണ്‍ഗ്രസ് രാഹുലിനെ പുറത്താക്കിയത്. രാഹുലിനെതിരെ നിരവധി തെളിവുകൾ ഉണ്ടായിട്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് പിണറായി സർക്കാർ കേസെടുത്തിരിക്കുന്നത്. ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും സര്‍ക്കാരുമെല്ലാം രാഷ്ട്രീയം കളിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വിഷയവും ഞങ്ങള്‍ കൃത്യമായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. വികസിതം കേരളം വികസിത തിരുവനന്തപുരം എന്ന ലക്ഷ്യം കൃത്യമായി പറഞ്ഞ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും വിജയം നേടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.