തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വയനാട് കൽപറ്റയിലെ എം.പി ഓഫിസ് ആക്രമിച്ച എസ്.എഫ്.ഐ സംഘത്തിൽ ഉൾപ്പെട്ട പ്രതികളിലൊരാളായ പേഴ്സനൽ സ്റ്റാഫിനെ ആരോഗ്യമന്ത്രി വീണ ജോർജ് നീക്കി. മാധ്യമവാർത്തകളെ തുടർന്ന് ഓഫിസ് അറ്റൻഡന്‍റ് കെ.ആർ. അവിഷിത്തിനെ ജൂൺ 15 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ചുമതലകളിൽ നിന്ന് നീക്കി പൊതുഭരണ വകുപ്പ് ശനിയാഴ്ച വൈകീട്ട് ഉത്തരവിറക്കിയത്. ഇയാൾ ഓഫിസിൽ ജോലി ചെയ്യുന്നില്ലെന്ന് മന്ത്രി ഓഫിസ് ആദ്യം വാദിച്ചെങ്കിലും സ്റ്റാഫിൽ നിന്ന് നീക്കിയിട്ടില്ലെന്ന് സമൂഹമാധ്യമങ്ങളിൽ അടക്കം ആക്ഷേപം ഉയർന്നതോടെ മുൻകാല പ്രാബല്യത്തിൽ ഉത്തരവിറക്കി മുഖം രക്ഷിക്കുകയായിരുന്നു.
വയനാട് കൽപറ്റ സ്വദേശിയായ അവിഷിത്തിനെ 2021 ജൂൺ 14 നാണ് ആരോഗ്യമന്ത്രിയുടെ സ്റ്റാഫിൽ നിയമിച്ചത്. വെള്ളിയാഴ്ച എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതിലോല മേഖല പ്രഖ്യാപിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ പ്രതിഷേധത്തിൽ ഇയാളും പങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ ഓഫിസിൽ അക്രമംനടത്തിയ സംഘത്തിൽ ഇയാളുമുണ്ടെന്ന മാധ്യമവാർത്തകൾ പുറത്ത് വന്നതോടെ ആരോഗ്യ മന്ത്രിയുടെ ഓഫിസും സമ്മർദത്തിലായി.
അവിഷിത്ത് ജൂൺ ഒന്ന് മുതൽ തന്നെ ഓഫിസിൽ ജോലിക്ക് വരുന്നുണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഒന്നോ രണ്ടോ ദിവസമാണ് വന്നത്. 15ന് ശേഷം വന്നിട്ടില്ല. വ്യക്തിപരമായ പ്രശ്നം ചൂണ്ടിക്കാട്ടി പേഴ്സനൽ സ്റ്റാഫിൽ നിന്ന് ഒഴിവാക്കണമെന്ന് അവിഷിത്ത് ആവശ്യപ്പെട്ടിരുന്നു. ഒഴിവാക്കാനുള്ള കത്ത് ശനിയാഴ്ചയല്ല കൊടുത്തതെന്നും 15ന് തന്നെ പൊതുഭരണ വകുപ്പിന് നൽകിയിരുന്നുവെന്നും മന്ത്രി അവകാശപ്പെട്ടു.
വിഷയം പരിശോധിക്കട്ടെയെന്നാണ് മന്ത്രി വീണ ജോർജ് രാവിലെ പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. നടപടി നിശ്ചയമായും സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. അവിഷിത്ത് നിലവിലും സ്റ്റാഫായി തുടരുന്നുവെന്ന വാർത്തകൾ വന്നതോടെ അദ്ദേഹത്തെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നൽകി. തുടർന്ന് വൈകീട്ട് അവിഷിത്തിനെ നീക്കം ചെയ്തുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി.
അതേസമയം, പേഴ്സനൽ സ്റ്റാഫിൽ തുടരവേ ശനിയാഴ്ച ഉച്ചക്ക് അവിഷിത്ത് സമൂഹ മാധ്യമത്തിലൂടെ പൊലീസിനെതിരെ ഭീഷണി മുഴക്കി. കേരളത്തിലെ പൊലീസ്, കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിരോധം തീർക്കുമെന്നായിരുന്നു ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.