തെന്മല അഭയ കേന്ദ്രത്തിലെ പീഡനം: സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി; 'സിസ്റ്റം നിസ്സംഗത പാലിക്കുന്നു' എന്ന് വിമർശനം

കൊച്ചി: തെന്മലയിലെ അനധികൃത അഭയകേന്ദ്രത്തിൽ അന്തേവാസികളായ വയോധികമാർ ക്രൂര പീഡനത്തിന് ഇരയായ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ടു. യാതൊരുവിധ ലൈസൻസുമില്ലാതെ പ്രവർത്തിച്ച സ്ഥാപനത്തിൽ നടന്ന അതിക്രമങ്ങൾ അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവാദപ്പെട്ട സർക്കാർ സംവിധാനങ്ങൾ ഈ വിഷയത്തിൽ നിസ്സംഗത പാലിക്കുകയാണെന്ന് ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി. തെന്മലയിലെ വയോധിക പീഡനത്തിലും പത്തനംതിട്ടയിലെ വൃദ്ധസദനത്തിൽ പതിനേഴുകാരൻ മർദനത്തിനിരയായ സംഭവത്തിലും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു.

തെന്മല വെള്ളിമലയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന അഭയകേന്ദ്രത്തിലെ ക്രൂരതകൾ കഴിഞ്ഞ ജൂൺ 11-നാണ് ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറംലോകമറിഞ്ഞത്. സംഭവത്തിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ബ്രഹ്മദാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾ ഇപ്പോൾ റിമാൻഡിൽ കഴിയുകയുമാണ്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നേരിട്ടുള്ള ഇടപെടൽ. ഇത്തരം ക്രൂരതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് എവിടെയാണ് വീഴ്ച പറ്റിയതെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. വയോധികർ, രോഗികൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയ സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.

കേരളത്തിൽ നിയമസാധുതയില്ലാതെ ഇത്തരത്തിൽ നിരവധിയായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടാകാമെന്ന ആശങ്കയും കോടതി പങ്കുവെച്ചു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശക്തവും കർശനവുമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട കോടതി, വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാനും ഉത്തരവിട്ടു. ഇതോടൊപ്പം, പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വെച്ച് ഇടുക്കി സ്വദേശിയായ 17 വയസ്സുകാരന് മർദനമേറ്റ സംഭവത്തിലും കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസുകൾ വരുന്ന ചൊവ്വാഴ്ച (ജൂൺ 23) കോടതി വീണ്ടും പരിഗണിക്കും.

Tags:    
News Summary - Abuse at Thenmala Shelter Home: HC Seeks Report From Govt, Slams 'Systemic Indifference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.