തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ ആസ്ഥാനത്ത് കസേരകളി തുടരുന്നത്തിനിടെ പുതുതായി നിയമിച്ച ഡയറക്ടർ ഡോ. വി മീനാക്ഷി ഭരണം തുടങ്ങി. വകുപ്പിൽ ദീർഘാവധികൾക്ക് താല്‍ക്കാലിക നിയന്ത്രണമേർപ്പെടുത്തിയാണ് ഡോ. വി മീനാക്ഷിയുടെ ആദ്യ സർക്കുലർ. പനിക്കാല അടിയന്തിര സാഹചര്യം പരിഗണിച്ചാണ് ഉത്തരവ്. എല്ലാ മെഡിക്കൽ ഓഫീസർമാരും ആശുപത്രികൾ സന്ദർശിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും ഡോക്ടർമാർ കൃത്യസമയത്ത് ഒ. പിയിൽ എത്തണമെന്നും ഉത്തരവിൽ നിര്‍ദേശിച്ചു. അഡീഷണൽ ഡയറക്ടർക്കും മെഡിക്കൽ ഓഫീസർമാർക്കുമാണ് ഡയറക്ടർ സർക്കുലർ അയച്ചിരിക്കുന്നത്. എന്നാൽ മുൻ ഡയരക്ടർ ഡോ. റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവുമായി ഇന്നും ഡി. എച്ച്.എസ്. ആസ്ഥാനത്തെത്തി. ഡോ. റീനയെ ഡി.എച്ച്.എസ് തലപ്പത്ത് നിന്ന് സ്ഥലം മാറ്റിയ സര്‍ക്കാർ ഉത്തരവം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 15 ദിവസത്തേക്ക് സസ്പെന്‍റ് ചെയ്തിരുന്നു. തുടർന്ന് ഇന്നലെ ഡോ. റീനയ്ക്ക് ഡി.എച്ച്.എസ് ആസ്ഥാനത്ത് എത്തി ട്രൈബ്യൂണൽ ഉത്തരവ് കാണിച്ചെങ്കിലും പകരം ചുമതലയുള്ള ഡോ.മീനാക്ഷികസേര ഒഴിഞ്ഞില്ല. സര്‍ക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നായിരുന്നു ഡോ. മീനാക്ഷിയുടെ നിലപാട്. ഇതിനിടെ ട്രൈബ്യൂണൽ ഉത്തരവിനെതിരേ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
നിപ, ഷിഗല്ല, കുരങ്ങുപനി, ചെള്ളു പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരേ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ട സമയത്താണ് ആരോഗ്യവകുപ്പിൽ അധികാര തര്‍ക്കം നിലനിൽക്കുന്നത്.
ഇന്നലെ ഓഫീസ് സമയം മുഴുവൻ ഡോ. റീന, ഡി.എച്ച്. എസ് ആസ്ഥാനത്ത് ഡോ. മീനാക്ഷിക്ക് എതിർവശത്തെ കസേരയിലിരുന്നു. ഉച്ചഭക്ഷണത്തിന് ഡോ. റീന പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഡോ. മീനാക്ഷി കസേരയിൽ നിന്ന് എഴുന്നേറ്റത്. ഉച്ചയ്ക്ക് ശേഷവും പഴയ ഡി.എച്ച്.എസും പുതിയ ഡി.എച്ച്.എസും മുഖാമുഖം കസേരകളിൽ ഇരുന്നു. ഓഫീസ് സമയം കഴിഞ്ഞാണ് ഡോ.റീന പുറത്തിറങ്ങിയത്. ആരോഗ്യവകുപ്പ് ഡയറക്ടർ തർക്കം മൂലം ഇന്നലെ ഡി.എച്ച്.എസിൽ നടക്കാനിരുന്ന പകർച്ചവ്യാധി പ്രതിരോധ യോഗവും മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.