രുവാരകുണ്ട് (മലപ്പുറം): ‘‘ഇൻക് രാഹുൽ ഗാന്ധിയെ ഭയങ്കര ഇഷ്ടാണ്. സ്റ്റേജിൽ നിന്നപ്പോൾ നല്ല ഹാർട്ട് ബീറ്റുണ്ടായിരുന്നു. തെറ്റുമോ എന്ന പേടിയുണ്ടായിരുന്നു. തെറ്റിയാൽ പിന്നെ പുറത്തിറങ്ങാൻ പറ്റൂല. എന്നാൽ, വലിയ കുഴപ്പമില്ലാതെ ചെയ്യാൻ പറ്റീന്ന് തോന്നുന്നു. ആദ്യം മടിച്ചു. വേദിയിലെത്തിയപ്പോൾ എല്ലാം സ്വപ്നമാണെന്ന് തോന്നിപ്പോയി. വല്യ സന്തോഷം. രാഹുലിനൊപ്പം സെൽഫിയെടുക്കണമെന്നേ ആഗ്രഹിച്ചുള്ളൂ. ഇങ്ങനെയൊക്കെ ആയതിൽ പടച്ചവന് സ്തുതി’’. രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റി ഒറ്റദിവസം കൊണ്ട് താരമായ കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി സഫയുടേതാണ് വാക്കുകൾ.
വ്യാഴാഴ്ച രാവിലെയായിരുന്നു മദ്റസാധ്യാപകൻ കുട്ടത്തിയിലെ ഒടോല കുഞ്ഞിമുഹമ്മദിെൻറയും സാറയുടെയും മകളായ സഫ ഫെബിെൻറ വൈറൽ പരിഭാഷ. സ്കൂളിലെ സയൻസ് ലാബ് കെട്ടിട ഉദ്ഘാടന ചടങ്ങിൽ. തിങ്ങിനിറഞ്ഞ സദസ്സിൽ ഉദ്ഘാടകനായി രാഹുൽ ഗാന്ധി. ഇംഗ്ലീഷ് സംസാരം പരിഭാഷപ്പെടുത്തേണ്ടിയിരുന്നത് കെ.സി. വേണുഗോപാൽ. എന്നാൽ, അധ്യാപകരോ വിദ്യാർഥികളോ ആരെങ്കിലും പരിഭാഷക്ക് മുന്നോട്ടുവരണമെന്ന് രാഹുലിെൻറ സ്നേഹ ക്ഷണം. തുടക്കത്തിൽ ആരും തയാറായില്ല. എല്ലാവർക്കും മടിയും പേടിയും. കൂട്ടുകാരികൾ ആവേശം നൽകിയതോടെ പ്ലസ് ടു സയൻസിൽ പഠിക്കുന്ന സഫ പതുക്കെ വേദിയിലേക്ക്. സർക്കാർ സ്കൂളിൽ പഠിക്കുന്ന സാധാരണക്കാരെൻറ മകൾ കയറിവരുന്നത് കണ്ടപ്പോൾ കൈ പിടിച്ച് സ്വീകരിച്ചത് രാഹുൽ. ചുമലിൽ തട്ടി ധൈര്യം നൽകി പേര് ചോദിച്ചു.
നാലായിരത്തിലേറെ പേർ തിങ്ങിയ സദസ്സിന് മുന്നിൽ വലിയ നേതാക്കളെ പിന്നിലിരുത്തി മൈക്കുമായി അവൾ നിന്നു. പിന്നെ എല്ലാവരെയും വിസ്മയിപ്പിച്ച പ്രകടനമായിരുന്നു. രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗത്തിന് കട്ടക്ക് പരിഭാഷയുമായി സഫ കത്തിക്കയറിയപ്പോൾ ഓരോ വാക്കിനും നിറഞ്ഞ കൈയടി. ക്ലാസ് മുറിയും പഠനവും ശാസ്ത്രവും വയനാട്ടിൽ സ്കൂളിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹ്ലയുമൊക്കെ കടന്നുവന്ന പ്രസംഗത്തിലെ ഒരാശയം പോലും വിടാതെയായിരുന്നു െമാഴിമാറ്റം. പ്രസംഗം കഴിഞ്ഞപ്പോൾ രാഹുൽ വീണ്ടും ചുമലിൽ തട്ടി അഭിനന്ദിച്ചു. മിടുക്കിയാവണം എന്ന ഉപദേശം. അദ്ദേഹം സ്നേഹസമ്മാനമായി സഫക്ക് ചോക്ലറ്റ് നൽകിയപ്പോഴും സദസ്സ് എല്ലാം മറന്ന് കൈയടിച്ചു. എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സഫ ജില്ല കലോത്സവങ്ങളിലും മാറ്റുരച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.