ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തുന്നതിന്റെ തെളിവായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പുറത്തുവിട്ട ചിത്രം
തിരുവനന്തപുരം: ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വെളിപ്പെടുത്തൽ ശരിവെച്ച് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ടാറ്റാ സംഘം തന്നെ നേരിട്ടു സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റാ പ്രോജക്ടിന്റെ തുടർച്ചയായാണ് ഈ കൂടിക്കാഴ്ച നടന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ജൂൺ 29-നാണ് ചർച്ച നടന്നതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ടാറ്റ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഉയർന്നുവന്ന വിവാദങ്ങൾക്കുള്ള മറുപടി കൂടിയാണ് മന്ത്രിയുടെ വിശദീകരണം. ആകെ നിക്ഷേപത്തുകയെക്കുറിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് മന്ത്രിമാരുടെ പെഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിമർശനങ്ങൾക്കും കുഞ്ഞാലിക്കുട്ടി മറുപടി നൽകി. പാർട്ടിയിൽ ഇതുസംബന്ധിച്ച് യാതൊരു അഭിപ്രായവ്യത്യാസവുമില്ല. പരിമിതമായ പദവികൾ മാത്രമുള്ളതിനാൽ ആഗ്രഹിച്ച എല്ലാവർക്കും അവസരം നൽകാൻ സാധിച്ചിട്ടില്ലെന്നത് വസ്തുതയാണ്. വഖഫ് ബോർഡ് വിഷയത്തിൽ നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും, ചർച്ചകളിലൂടെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതി കഴിഞ്ഞ സർക്കാർ ഒപ്പിട്ടത് വലിയൊരു കെണിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും മുൻ സർക്കാരിനാണ്. പദ്ധതിയുമായി മുന്നോട്ട് പോകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. വിഷയം പഠിക്കാൻ നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ട് വന്നശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ. പാഠ്യപദ്ധതിയിൽ എന്തെങ്കിലും തരത്തിലുള്ള അനാവശ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗൗരവമായി പരിശോധിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഏതെങ്കിലും ഒരു സ്ഥാപനവുമായി 10,000 കോടിയുടെ നിക്ഷേപത്തിന് കരാറായിട്ടില്ലെന്ന് സർക്കാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. വിവിധ പദ്ധതികളിലൂടെയും നിക്ഷേപകരിലൂടെയും വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചത്. മിഷന്‍ സമുദ്രയുടെ ഭാഗമായി കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പല്‍ നിര്‍മാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാറിന്റെ കാഴ്ചപ്പാടും നിക്ഷേപ ആകര്‍ഷണ പദ്ധതിയുമാണ് മുഖ്യമന്ത്രി അഭിമുഖത്തില്‍ പരാമര്‍ശിച്ചതെന്നും സർക്കാർ പറയുന്നു.
'മിഷൻ സമുദ്ര'യുടെ ഭാഗമായി കപ്പൽ നിർമാണ മേഖലയിൽ ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപയുടെ ഭീമൻ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ചെന്ന മുഖ‍്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം കമ്പനി അധികൃതർ തള്ളിയതിനു പിന്നാലെയാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. കേരളത്തിലോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ കപ്പൽ നിർമാണശാല സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പിന് നിലവിൽ യാതൊരു പദ്ധതിയുമില്ലെന്ന് ടാറ്റയുടെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും പിന്നീട് നടന്ന ഒരു സെമിനാറിലുമാണ് മുഖ്യമന്ത്രി ടാറ്റയുടെ വൻ നിക്ഷേപത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.
ഈ വിഷയത്തിൽ ടാറ്റ ഗ്രൂപ്പുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഒരു മാസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ, മുഖ‍്യമന്ത്രിയുടെ ഈ പരാമർശം തങ്ങളെ അത്ഭുതപ്പെടുത്തിയെന്നാണ് ടാറ്റ ഗ്രൂപ്പിലെ ഒരു എക്സിക്യൂട്ടീവ് വ്യക്തമാക്കിയത്. ഇത്തരമൊരു പദ്ധതിക്കായി ഇപ്പോഴത്തെ സർക്കാറോ, മുൻ സർക്കാറഓ തങ്ങളെ സമീപിച്ചിട്ടില്ലെന്നും കമ്പനി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.