തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ് പ്രതികളെ രക്ഷിക്കാൻ കേസ് ഡയറി തിരുത്തിയെന്ന എസ്.ഐ.ടി അന്വേഷണ റിപ്പോർട്ട് ശിപാർശ സഹിതം ഡി.ജി.പി ഉടൻ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ഡി.ജി.പി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട സ്ക്രീനിങ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരും മുമ്പ് റിപ്പോർട്ട് കൈമാറിയേക്കും. റിപ്പോർട്ട് ശിപാർശ സഹിതം സമർപ്പിക്കുന്നതിന് മുമ്പ് എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്. അതുൾപ്പെടെയാകും റിപ്പോർട്ടിൽ ഡി.ജി.പി രവാഡ ചന്ദ്രശേഖർ ശിപാർശ സമർപ്പിക്കുക. എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ, എ.ഡി.ജി.പി ഓഫീസിലെ ഗ്രേഡ് എസ്.ഐ.മാരായ ശ്രീകാന്ത്, ഗിരീഷ്, കേസ് ആദ്യം അന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ പരാമർശമുള്ള റിപ്പോർട്ടാണ് എസ്.ഐ.ടി സമർപ്പിച്ചത്.
ആദ്യം സമർപ്പിച്ച റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്തിയാണ് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പിയുടെ വിശദീകരണം തേടിയത്. തിങ്കളാഴ്ച ചേരുന്ന സ്ക്രീനിങ് കമ്മിറ്റി എം.ആർ. അജിത്ത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചാൽ സർക്കാറിന് തിരിച്ചടിയാകും. അത് മുന്നിൽ കണ്ട് എത്രയും പെട്ടെന്ന് റിപ്പോർട്ടും ശിപാർശയും സമർപ്പിക്കാൻ ഡി.ജി.പിയോട് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എ.ഡി.ജി.പിക്കെതിരായ നടപടി വൈകുന്നതിൽ കോൺഗ്രസിലും യൂത്ത്കോൺഗ്രസിലും പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.