കൽപറ്റ: ‘വേദിയിൽ ഒരുവേള എന്തു പറയണമെന്നറിയാതെ പതറിയപ്പോൾ രാഹുൽ ഗാന്ധി നൽകിയ ധൈര്യം മധുരിക്കുന്ന ഓർമയായെന്ന് വാകേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി പി.വി. പൂജ. കഴിഞ്ഞ ദിവസം പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ രാഹുൽ എത്തിയപ്പോൾ വിദ്യാലയം ആവേശത്തിൽ ഇളകിമറിയുകയായിരുന്നു.
അതിനിടെ പ്രസംഗം പരിഭാഷപ്പെടുത്താൻ രാഹുൽ പറഞ്ഞപ്പോൾ വിദ്യാർഥികൾക്കിടയിൽനിന്ന് പൂജ വേദിയിലെത്തിയത് നിറഞ്ഞ കൈയടി നേടിയായിരുന്നു. മൈക്കിലെ ശബ്ദം ശരിക്കും കേൾക്കാത്തത് പൂജയെ അലട്ടി. രാഹുലിെൻറ വാക്കുകൾ പരിഭാഷപ്പെടുത്തുന്നതിൽ അവൾ പതറി. എന്നാൽ, അദ്ദേഹം പ്രോത്സാഹനം നൽകി. ചെറിയ വാക്കുകൾ പറഞ്ഞ് പൂജക്ക് ധൈര്യം പകർന്നു.
വേദിയിലിരുന്ന ചില നേതാക്കൾ പൂജയെ സഹായിക്കാൻ ഇടപെട്ടപ്പോൾ രാഹുൽ അവരെ പിന്തിരിപ്പിച്ചു. വിദ്യാർഥിനിതന്നെ പരിഭാഷ തുടരാൻ അദ്ദേഹം പറഞ്ഞു. നിർത്തിപ്പോകാൻ ശ്രമിച്ച പൂജക്ക് രാഹുൽ പ്രോത്സാഹനം നൽകിയപ്പോൾ വീണ്ടും പൂജ തുടർന്നു. അങ്ങനെ തപ്പിത്തടയൽ മാറി. ചില വാചകങ്ങൾ പൂജക്കുവേണ്ടി രണ്ടും മൂന്നും തവണ ആവർത്തിച്ചു. നന്നായി കേട്ടപ്പോൾ നന്നായി പരിഭാഷപ്പെടുത്തിയ പൂജക്ക് സദസ്സ് കൈയടി നൽകി. രാഹുലും ആഹ്ലാദം പ്രകടിപ്പിച്ചു.
കാലിൽ തൊട്ടുവന്ദിച്ച പൂജയെ അദ്ദേഹം തടഞ്ഞു. ‘‘ഒരു പ്രശ്നവുമില്ല, ധൈര്യമായി പൊയ്ക്കോളൂ’’ എന്നായിരുന്നു ഉപദേശം. ‘‘പ്രസംഗം തുടങ്ങുേമ്പാൾ ഞാനും ഇങ്ങനെയായിരുന്നു.’’ രാഹുലിെൻറ വിനയവും പ്രോത്സാഹനവും നിറഞ്ഞ വാക്കുകൾ മറക്കാൻ കഴിയിെല്ലന്നും ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു അതെന്നും പൂജ പിന്നീട് പറഞ്ഞു.
രാഹുൽ പ്രസംഗിച്ചപ്പോൾ കേൾവിക്കുറവായിരുന്നു വേദിയിൽ അലട്ടിയ പ്രധാന പ്രശ്നം. വാക്കുകൾ പറയാൻ കിട്ടാതെ നിന്നപ്പോൾ രാഹുൽ പറഞ്ഞു, ‘‘പേടിക്കേണ്ട... തുടരുക...’’ വേദിയിൽ നിന്നപ്പോൾ സഹപാഠികളും അധ്യാപകരും നിറഞ്ഞ പ്രോത്സാഹനം നൽകിയതും മറക്കാനാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.