രാജീവ് ചന്ദ്രശേഖർ

സുന്ദർ പിച്ചെക്കെതിരായ ഫലസ്തീൻ അനുകൂല മുദ്രാവാക്യവും ബഹിഷ്കരണവും ‘അങ്ങേയറ്റം വിവരക്കേട്’; വിദ്യാർഥികളെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഗൂഗിൾ സിഇഒ സുന്ദർ പിച്ചെക്കെതിരെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ഇന്നത്തെ യുവാക്കളിൽ ചിലരെ പിടികൂടിയിരിക്കുന്ന അങ്ങേയറ്റത്തെ വിവരക്കേടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോകോത്തര നിലവാരമുള്ള സർവ്വകലാശാലയിൽ പഠിക്കാനും അറിവ് നേടാനും കിട്ടിയ അസുലഭ അവസരമാണ് വിദ്യാർഥികൾ കളഞ്ഞുകുളിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. സുന്ദർ പിച്ചെയെപ്പോലെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കുകയും ആഗോളതലത്തിൽ വൻ സംരംഭങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്ത ഒരാളുടെ കാഴ്ചപ്പാടുകൾ നേരിട്ട് കേൾക്കാനുള്ള ഭാഗ്യമാണ് രാഷ്ട്രീയ പ്രതിഷേധത്തിന്റെ പേരിൽ അവർക്ക് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവത്വത്തിന്റെ ചോരത്തിളപ്പിൽ വ്യവസ്ഥിതികളെ എതിർക്കാനും, ചോദ്യം ചെയ്യാനും, ഒരു ലക്ഷ്യത്തിനുവേണ്ടി പോരാടാനുമൊക്കെയുള്ള ആവേശം ഉള്ളിലുണ്ടാകുന്നത് സ്വാഭാവികമാണ്. വിദ്യാർഥിക്കാലത്ത് തങ്ങളും ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ആ പ്രായത്തിൽ അതൊക്കെ സ്വാഭാവികമാണെന്നും രാജീവ് ചന്ദ്രശേഖർ ഓർമ്മിപ്പിച്ചു. "പക്ഷേ, ഒരു സത്യം നമ്മൾ തിരിച്ചറിയണം. ഒരു ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുക എന്നതിനർത്ഥം വിവരക്കേടും കോമാളിത്തരവും കാണിക്കുക എന്നല്ല. നിങ്ങൾ ജീവിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്താണ്, അല്ലാതെ വിവരക്കേടിന്റെ കാലത്തല്ല എന്ന് യുവാക്കൾ ഓർക്കണം."

ഇസ്രായേൽ സർക്കാരുമായുള്ള ഗൂഗിളിന്റെ കരാറിനെതിരെ ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു സ്റ്റാൻഫോർഡിലെ നൂറിലധികം വിദ്യാർഥികൾ സുന്ദർ പിച്ചെയുടെ പ്രസംഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. ഈ സംഭവത്തിലാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചകൾ നടക്കുന്നത്.

Tags:    
News Summary - Protest Against Sundar Pichai ‘Utter Foolishness’; Rajeev Chandrasekhar Criticizes Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.