പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഓണത്തിന് കോഴിക്കോട് നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും ഓട്ടോറിക്ഷ തൊഴിലാളികളുടെ ദയനീയ സ്ഥിതി തുറന്നുകാട്ടിയും ഓട്ടോതൊഴിലാളിയുടെ ഫേസ്ബുക് പോസ്റ്റ്. കോഴിക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവറായ നാസർ സിറ്റി പൊലീസ് കമീഷണർക്ക് എഴുതിയ ഫേസ്ബുക് പോസ്റ്റ് നടൻ ജോയ് മാത്യു ഷെയർ ചെയ്തു. ‘ചില കാര്യങ്ങൾ ശരിയെന്ന് തോന്നിയാൽ അത് അധികാരികളിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ അത് നല്ലതല്ലേ?’ എന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
തിരക്ക് കൂടിയ ആഘോഷ സമയങ്ങളിൽ കാറിൽ ഒരാൾ മാത്രമായി നഗരത്തിലേക്ക് വരികയാണെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് പോസ്റ്റിലെ ആവശ്യം. കോഴിക്കോട് സിറ്റിയിൽ ദിവസം തോറും വാഹനങ്ങൾ പെരുകിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പല സ്ഥാപനങ്ങളും മാളുകളും വന്നതോടെ പല നാടുകളിൽ നിന്നും ആളുകൾ വരുന്നു. അവരിൽ നൂറിൽ 70 ശതമാനവും കാറുമായിട്ടാണ് വരുന്നത്. അവർക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ നഗരത്തിൽ ഇല്ല. കൂടാതെ 4337 സിറ്റി പെർമിറ്റുള്ള ഓട്ടോറിക്ഷകൾ മാത്രമാണ് കോഴിക്കോട് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് 7500 അടുത്തായി. കൂടാതെ ഓൺലൈൻ ടാക്സികൾ, കാറുകൾ എന്നിവയും കൂടി. വാഹനങ്ങൾ പെരുകിയ സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് പൊലീസിന് നിയന്ത്രിക്കുന്നതിൽ ഒരു പരിധിയുണ്ട്. ഓണം കഴിയുന്നതുവരെ എങ്കിലും ഇതിനുമുമ്പ് ഉണ്ടായിരുന്ന കമീഷണർ ചെയ്തത് പോലെ കാറിൽ ഒരാൾ മാത്രം സിറ്റിയിലേക്ക് വരുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കണം. ഇതിനെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പാവപ്പെട്ട ഓട്ടോ ഡ്രൈവർമാരുടെ സ്ഥിതി വളരെ ദയനീയമായിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു.
ഒരു ആഘോഷം വന്നാൽ സിറ്റിയിൽ ആളുകൾ വന്നു കൂടും. നല്ല ഓട്ടം കിട്ടും. പക്ഷേ ഓടാൻ കഴിയില്ല ഇത് കഴിഞ്ഞ വർഷങ്ങളായി ഓട്ടോ തൊഴിലാളികൾ അനുഭവിക്കുന്ന വേദനകളാണ്. ബോൺസ് തരാൻ ആരുമില്ല അഡ്വാൻസ് തരാൻ ആരുമില്ല. ഓട്ടോ ഓടിക്കുന്ന കാശ് കിട്ടിയിട്ട് വേണം ഓണത്തിന് മക്കൾക്ക് ഡ്രസ്സ് വാങ്ങാനും മറ്റ് സാധനങ്ങൾ എല്ലാം വാങ്ങാനുമെന്നും നാസർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
എന്നാൽ, ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരിക നടക്കുന്ന കാര്യമല്ലെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. ‘നിയമപ്രകാരം ഇത് സാധ്യമല്ല എന്ന് തോന്നുന്നു. ആരെങ്കിലും കോടതിയിൽ പോയി ചലഞ്ച് ചെയ്താൽ ഉത്തരവ് പിൻവലിക്കേണ്ടിവരും. ആയുഷ്കാല റോഡ് ടാക്സ് അടച്ച് വാഹനം വാങ്ങുന്ന ഒരാളോട് സിറ്റിയിലോട്ട് ഒറ്റക്ക് വരരുത് എന്ന് പറയാൻ സർക്കാരിന് അധികാരമില്ല. സമയാസമയം റോഡ് വികസനം നടത്താത്തത് സർക്കാരിന്റെ പരാജയമാണ്. അതിനു വാഹന ഉടമകളെ ശിക്ഷിക്കുന്നതിൽ കാര്യമില്ല’ -എന്നായിരുന്നു ഒരു കമന്റ്. കൂടാതെ ട്രാഫിക് കുരുക്ക് കുറക്കുന്നതിനുള്ള പരിഹാരം, കോഴിക്കോട് നഗരത്തിൽ കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ സർക്കാർ ഉടമസ്ഥയിലുള്ളത് ക്ലിയർ ആക്കി പേ പാർക്കിങ് നടപ്പിലാക്കുക, പ്രൈവറ്റ് ഉടമകളുടെ കയ്യിലുള്ളത് അവരോടു ചെയ്യാൻ പറയുക, ചെയ്തില്ലെങ്കിൽ കോർപ്പറേഷൻ ഏറ്റെടുത്തു കിട്ടുന്നതിൽ ഒരു വിഹിതം ഉടമകൾക്ക് നല്കുക, ഉപയോഗ ശൂന്യമായ എല്ലാ ബിൽഡിങ് പൊളിച്ചു പേ പാർക്കിങ് ആക്കുക തുടങ്ങിയവയാണ് മറ്റൊരു കമന്റിൽ നൽകിയ നിർദേശങ്ങൾ.
ചില കാര്യങ്ങൾ ശരിയെന്ന് തോന്നിയാൽ അത് അധികാരികളിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ അത് നല്ലതല്ലേ?
കോഴിക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവർ നാസർ സിറ്റി പൊലീസ് കമ്മീഷണർക്ക് എഴുതിയ fb പോസ്റ്റ്
ബഹുമാനപ്പെട്ട കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഷൗക്കത്തലി സാർ 🙏എൻറെ പേര് നാസർ ഞാൻ കോഴിക്കോട് സിറ്റിയിലെ ഒരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവറാണ് കഴിഞ്ഞ 30 വർഷമായി കോഴിക്കോട് സിറ്റിയിൽ ഓട്ടോ ഓടിച്ച് ജീവിക്കുന്നു ഞാൻ നിങ്ങളുടെ ഫോട്ടോ വെച്ച് ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ കാരണം എൻറെയും എൻറെ സഹപ്രവർത്തകരുടെയും വേദനകൾ പറയാൻ വേണ്ടിയാണ് സാർ.
കോഴിക്കോട് സിറ്റിയിൽ ഓരോ ദിവസം തോറും വാഹനങ്ങൾ പെരുകിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ പല സ്ഥാപനങ്ങളും പല മാളുകളും സിറ്റിയിൽ വന്നതോടുകൂടി പല നാടുകളിൽ നിന്നും ആളുകൾ വരുന്നു അവരിൽ നൂറിൽ 70% വും കാറുമായിട്ടാണ് വരുന്നത് അവർക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ സിറ്റിയിൽ ഇല്ല അതുകൂടാതെ 4337 സിറ്റി പെർമിറ്റുള്ള ഓട്ടോറിക്ഷകൾ കോഴിക്കോട് ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ അത് 7500 അടുത്തായി അതുകൂടാതെ ഓൺലൈൻ ടാക്സികൾ കാറുകൾ ഇതെല്ലാം കൂടി കോഴിക്കോട് സിറ്റിയിൽ നിറഞ്ഞു തുളുമ്പുകയാണ് ഈ ഗതാഗതക്കുരുക്ക് പോലീസിന് നിയന്ത്രിക്കുന്നതിൽ ഒരു പരിധിയുണ്ട്
സാർ ഞാൻ ഈ പോസ്റ്റ് ഇടാൻ കാരണം
ഓണം അടുത്തു വരുന്നു ഇപ്പോൾ ഉള്ളതിന്റെ പത്ത് മടങ്ങ് ബ്ലോക്ക് ഉണ്ടാകും ഓണം കഴിയുന്നതുവരെ എങ്കിലും ഇതിൻറെ മുൻപ് ഉണ്ടായിരുന്ന കമ്മീഷണർ ചെയ്തത് പോലെ ബഹുമാനപ്പെട്ട ഷൗക്കത്തലി സാർ ചെയ്യണം. എങ്ങനെ എന്നല്ലേ ഓണം അടുക്കുമ്പോൾ കാറിൽ ഒരാൾ മാത്രം സിറ്റിയിലേക്ക് വരുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കണം. അല്ലെങ്കിൽ ഒരു ഓർഡർ പോലും ഞങ്ങൾക്ക് എടുക്കാൻ പറ്റില്ല ഇപ്പോൾ തന്നെ 30 രൂപന്റെ ഓട്ടം പോയാൽ 20 രൂപയുടെ ഇന്ധനം തീരുന്നു. ഈ സാഹചര്യത്തിൽ ബഹുമാനപ്പെട്ട സാർ ഒരു കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പാവപ്പെട്ട ഓട്ടോ ഡ്രൈവർമാരായ ഞങ്ങളുടെ സ്ഥിതി വളരെ ദയനീയമായിരിക്കും സാർ ഒരു ആഘോഷം വന്നാൽ സിറ്റിയിൽ ആളുകൾ വന്നു കൂടും നല്ല ഓട്ടം കിട്ടും പക്ഷേ ഓടാൻ കഴിയില്ല ഇത് കഴിഞ്ഞ വർഷങ്ങളോളമായി ഞങ്ങൾ അനുഭവിക്കുന്ന വേദനകളാണ് ഞങ്ങൾക്ക് ബോൺസ് തരാൻ ആരുമില്ല അഡ്വാൻസ് തരാൻ ആരുമില്ല ഞങ്ങൾ ഓട്ടോ ഓടിച്ച് കാശ് കിട്ടിയിട്ട് വേണം ഓണത്തിന് മക്കൾക്ക് ഡ്രസ്സ് വാങ്ങാനും മറ്റ് സാധനങ്ങൾ എല്ലാം വാങ്ങാൻ ഇത്രയും താഴ്മയോടെ കൂടി നിങ്ങളോട് പറയുന്നത് വേദന കൊണ്ടാണ് അത് മനസ്സിലാക്കാനുള്ള മനസ്സ് സാർ കാണിക്കണം പാവങ്ങളായ ഞങ്ങളെ കൈവിടരുത് പ്ലീസ്.,..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.