പി.എം.എ. സലാം
കോഴിക്കോട് : സർക്കാരിനെ അപകീർത്തിപ്പെടുത്താൻ അജണ്ടകളുമായി നീങ്ങുന്ന ഉദ്യോഗസ്ഥർക്കും സമൂഹത്തിൽ വർഗീയത പരത്തുന്നവർക്കുമെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം. പലരുടെയും അച്ചാരം വാങ്ങി യു.ഡി.എഫ് സർക്കാരിന് മേൽ കരിവാരിത്തേക്കാൻ ആസൂത്രണം ചെയ്യുന്ന ഉദ്യോഗസ്ഥർ 24 മണിക്കൂറിനപ്പുറം ആ കസേരയിൽ ഇരിക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു. ഐക്യ ജനാധിപത്യ മുന്നണി സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന ഓർമ്മപ്പെടുത്തലോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. മുന്നണിയുടെ പാരമ്പര്യത്തെയും അഭിമാനത്തെയും തകർക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ആരെങ്കിലും ശ്രമിച്ചാൽ അത് വെച്ചുപൊറുപ്പിക്കില്ലെന്നും, സമൂഹത്തിൽ വർഗീയത പറഞ്ഞും വിദ്വേഷം പരത്തിയും വെല്ലുവിളികൾ ഉയർത്തിയും നിയമവാഴ്ചയെ ചോദ്യം ചെയ്യുന്നവർ അഴികൾ എണ്ണേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിയമലംഘകർക്കും സർക്കാരിനെ വെല്ലുവിളിക്കുന്നവർക്കുമെതിരെ യു.ഡി.എഫ് സർക്കാർ ഇതിനോടകം സ്വീകരിച്ച കർശന നടപടികളും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതും, ആഭ്യന്തര വകുപ്പിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ ജയിലിലടച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ഒളിച്ചുകടത്താൻ ശ്രമിച്ച ഉദ്യോഗസ്ഥന്റെ നടപടിക്ക് മൂക്കുകയറിട്ടതും, നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തിയ ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിലെടുത്തതും സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണെന്ന് പി.എം.എ. സലാം ഓർമ്മിപ്പിച്ചു. കാപ്പ കേസ് പ്രതി സുഗതന് അനുകൂലമായി മന്ത്രിയുടെ നിലപാടിനെ മറികടന്ന് ഇടപെടാൻ ശ്രമിച്ച അണ്ടർ സെക്രട്ടറിയോട് വീട്ടിലിരിക്കാൻ നിർദേശിച്ച കാര്യവും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
ഐക്യ ജനാധിപത്യ മുന്നണി സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഉദ്യോഗക്കസേരയിൽ ഇരുന്ന് പലരുടെയും അച്ചാരം വാങ്ങി യു.ഡി.എഫ് സർക്കാരിന് മേൽ കരിവാരി തേക്കാൻ ആസൂത്രണം ചെയ്യുന്നവരോട് ഒരു കാര്യം വ്യക്തമായി പറയുകയാണ്: ഐക്യ ജനാധിപത്യ മുന്നണിയുടെ പാരമ്പര്യത്തെയും അഭിമാനത്തെയും തകർക്കാൻ ശ്രമിച്ചാൽ 24 മണിക്കൂറിനപ്പുറം ആ കസേരയിൽ ഇരിക്കാൻ കഴിയില്ല.
സമൂഹത്തിൽ വർഗീയത പറഞ്ഞും വിദ്വേഷം പരത്തിയും വെല്ലുവിളികൾ ഉയർത്തിയും നിയമവാഴ്ചയെ ചോദ്യം ചെയ്യുന്നവരോടും പറയാനുള്ളത്: നിങ്ങൾ അഴികൾ എണ്ണേണ്ടി വരും.
സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു.
ആഭ്യന്തര വകുപ്പിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ ജയിലിലടച്ചു.
സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ഒളിച്ചുകടത്താൻ ശ്രമിച്ച ഉദ്യോഗസ്ഥന്റെ നടപടിക്ക് മൂക്കുകയറിട്ടു.
നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തിയ ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിലെടുത്തു.
കാപ്പ കേസ് പ്രതി സുഗതന് അനുകൂലമായി മന്ത്രിയുടെ നിലപാടിനെ മറികടന്ന് ഇടപെടാൻ ശ്രമിച്ച അണ്ടർ സെക്രട്ടറിയോട് വീട്ടിലിരിക്കാനും പറഞ്ഞിട്ടുണ്ട്.
അഡ്വ. പി എം എ സലാം
മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.