ടി.ജി. മോഹൻദാസിന് ജാമ്യം; പ്രായവും ആരോഗ്യവും പരിഗണിച്ചെന്ന് കോടതി

തിരുവനന്തപുരം: ഡൽഹിയിൽ സി.ജെ.പി സമരത്തിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപവും വിദ്വേഷപരാമർശവും നടത്തിയ സംഘ്പരിവാർ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിന് ജാമ്യം. പ്രായവും ആരോഗ്യവും പ്രിഗണിച്ചാണ് ജാമ്യം നൽകുന്നതെന്ന് തിരുവനന്തപുരം എ.സി.ജെ.എം കോടതി അറിയിച്ചു. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.  സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് കോടതി പ്രതിയോട് ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിന് പൊലീസിന് മുമ്പാകെ ഹാജരാകണം. 

ഇയാൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ അടക്കം നാലു കേസുകൾ ചുമത്തിയിരുന്നു. ബി.എൻ.എസ്. 192 പ്രകാരം കലാപാഹ്വാനം, ബി.എൻ.എസ്. 353(1) ബി പ്രകാരം വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കും വിധം പ്രവർത്തിക്കുക (ജാമ്യം കിട്ടാത്ത കുറ്റമാണ്), ബി.എൻ.എസ്. 79 പ്രകാരം സ്ത്രീത്വത്തെ അപമാനിക്കുക, കേരളാ പൊലീസ് ആക്ട് പ്രകാരം ക്രമസമാധാനം തകർക്കുന്ന വിധം പെരുമാറുക എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇന്ന് രാവിലെയാണ് മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതിനിടെ ടി.ജി. മോഹൻദാസിന്റെ വിദ്വേഷ പ്രസംഗ വീഡിയോ യുട്യൂബിൽ നിന്ന് നീക്കം ചെയ്യാൻ പൊലീസ് മെറ്റയ്ക്ക് കത്തയച്ചു. ഇതു സംബന്ധിച്ച സൈബർ തെളിവുകളെല്ലാം പൊലീസ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു.

വലിയ തോതിൽ വിമർശനം ഉയർന്നതിന് ശേഷമാണ് മോഹൻദാസിന്റെ അറസ്റ്റ്. സംഭവത്തിൽ കേസെടുത്ത് 11-ാം ദിവസമാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയാണ് തിരുവനന്തപുരത്തുനിന്നുള്ള സൈബർ പൊലീസ് സംഘം മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ നിന്ന് പിടികൂടിയ മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ജന്തർമന്തറിലെ സമരക്കാരെ താനായിരുന്നെങ്കിൽ വെടിവയ്ക്കുമായിരുന്നു, സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരായിരുന്നു എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് സാമൂഹികമാധ്യമം വഴി മോഹൻദാസ് നടത്തിയത്. ജൂലൈ 29-നാണ് ഇയാൾക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. എന്നാൽ നാളിതുവരെ യാതൊരു നടപടിയുമെടുത്തിരുന്നില്ല.

Tags:    
News Summary - TG Mohandas granted bail; Court cites age and health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.