നീലേശ്വരം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും കുട്ടികൾക്കൊപ്പം
നീലേശ്വരം: മാതാവ് ഉപേക്ഷിച്ചതിനെതുടർന്ന് വാടക ക്വാർട്ടേഴ്സിൽ ഒറ്റപ്പെടുകയും ജീവിതം തന്നെ ദുരിതത്തിലാവുകയും ചെയ്ത നാല് കുട്ടികളെ കരുതലിന്റെ സ്നേഹസ്പർശവുമായി ചേർത്തുപിടിച്ച് നീലേശ്വരം ജനമൈത്രി പോലീസ്.
കർണാടക മൈസൂർ ഹുൻസൂർ അർണാലി സ്വദേശിനിയും ചായ്യോത്ത് വാടക ക്വാർട്ടേഴ്സിൽ താമസക്കാരിയുമയ ശാന്തയെ(36) മാർച്ച് 19 മുതൽ ചായ്യോത്തുനിന്ന് കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ചായ്യോത്തെ വാടക ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് ഭക്ഷണം പോലും കഴിക്കാനില്ലാതെ ദുരിതത്തിലായ കുട്ടികളുടെ ദയനീയത പൊലീസിന് മനസ്സിലാവുന്നത്. മാതാവ് ശാന്ത പോയതോടെ കുട്ടികൾ തീർത്തും പട്ടിണിയിലാണ് കഴിഞ്ഞത്.
അഞ്ചിലും ഏഴിലും പഠിക്കുന്നത് ഉൾപ്പെടെ നാല് കുട്ടികളാണ് ക്വാർട്ടേഴ്സിൽ കഴിഞ്ഞത്. കുട്ടികളുടെ പിതാവ് മുമ്പേ മരണപ്പെട്ടതാണ്. നീലേശ്വരം ജനമൈത്രി പൊലീസ് കുട്ടികളെ ചേർത്തുപിടിച്ചു. അതിന്‍റെ ഭാഗമായി പ്രിൻസിപ്പൽ എസ്.ഐ ജി. ജിഷ്ണുവിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രിതന്നെ കുട്ടികൾക്ക് ഒരു മാസത്തേക്ക് വേണ്ട ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സാധനങ്ങളും വാടക ക്വാർട്ടേഴ്സിൽ എത്തിച്ചുനൽകി. എന്ത് സഹായത്തിനും കൂടെ പൊലീസ് ഉണ്ടെന്ന ഉറപ്പും പൊലീസിന്‍റെ ഫോൺ നമ്പറും നൽകിയാണ് എസ്.ഐ ജിഷ്ണുവും സിവിൽ പൊലീസ് ഓഫിസർ ദിലീഷ് പള്ളിക്കൈ സംഘവും അവിടെനിന്ന് മടങ്ങിയത്. പൊലീസിന്റെ കരുതലിൽ വലിയ സന്തോഷമാണ് കുട്ടികൾ പ്രകടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.