കോമ്പിങ് ഓപറേഷന്റെ ഭാഗമായി പൊലീസ് പരിശോധന നടത്തുന്നു
കാഞ്ഞങ്ങാട്: സംസ്ഥാന അതിർത്തികളിൽ വ്യാപക കോമ്പിങ് ഓപറേഷൻ നടത്തി പൊലീസ്. 57 വാറന്റ് പ്രതികൾ പിടിയിലാവുകയും 12 ലഹരിമരുന്ന് കേസുകളെടുക്കുകയും ചെയ്തു. റേഞ്ച് തലത്തിൽ നടത്തിയ വിപുലമായ രാത്രികാല കോമ്പിങ് ഓപറേഷനിൽ നിരവധി കുറ്റവാളികളും ലഹരിമരുന്നുസംഘങ്ങളും പിടിയിലായി. പൊലീസ് സ്റ്റേഷൻ പരിധികളിൽ ഒരേസമയം നടത്തിയ മിന്നൽപരിശോധനയിലാണ് നിരവധി പ്രതികൾ പിടിയിലായത്. അതിർത്തികളിൽ നടന്ന പരിശോധനയിൽ 1900ലധികം വാഹനങ്ങളാണ് പരിശോധിച്ചത്. സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ച് 14 പ്രധാന പോയന്റുകളിൽ പൂർണമായും അതിർത്തികൾ അടച്ചുപൂട്ടിയായിരുന്നു പരിശോധന.
മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തിയ 336 വാഹനങ്ങൾ ഉൾപ്പെടെ ആകെ 1962 വാഹനങ്ങൾ പൊലീസ് സംഘം അരിച്ചുപെറുക്കി. സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കാൻ 49 മൊബൈൽ പട്രോളിങ് യൂനിറ്റുകളെയും നിയോഗിച്ചിരുന്നു. ലഹരിമരുന്ന് കടത്തും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന്റെ ഭാഗമായി വിവിധ സ്റ്റേഷൻ പരിധികളിലെ 52 ഹോട്ടലുകളിലും ഹോം സ്റ്റേകളിലും പൊലീസ് നേരിട്ടെത്തി പരിശോധന നടത്തി. പൊതുജനങ്ങൾ തടിച്ചുകൂടുന്ന 32 റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങളും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.
കാഞ്ഞങ്ങാട്: ഓപറേഷനിൽ ആകെ 12 മാരക ലഹരിമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ചന്തേര സ്റ്റേഷൻ പരിധിയിൽനിന്ന് മാത്രം അഞ്ചു കേസുകൾ പിടികൂടി. റോഡപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 42 പേർക്കെതിരെ കേസെടുത്തു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് ചോദ്യം ചെയ്ത 80 പേർക്കെതിരെയും മറ്റ് പ്രാദേശിക നിയമലംഘനങ്ങൾക്ക് 46 പേർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു.
കുമ്പള പൊലീസ് സ്റ്റേഷനിലെ ലഹരി കേസിലെ 32.2 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അജാനൂർ തെക്കേപ്പുറം സ്വദേശി ലാവാ സമീർ എന്ന ടി.എം. സമീറി (39)നെ ഹോസ്ദുർഗ് പൊലീസ് പിടികൂടി. വരും ദിവസങ്ങളിലും കുറ്റവാളികളെയും ലഹരി മാഫിയകളെയും അടിച്ചമർത്താൻ കർശനമായ മിന്നൽ പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.