കൊച്ചി: സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത യുവതിക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് ലഭിച്ചതിന് അഭിനന്ദനം അറിയിച്ച് കേന്ദ്രസർക്കാറിെൻറ കത്ത്. വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്ന നാൾ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചളിക്കവട്ടത്ത് താമസിക്കുന്ന സൗമ്യയെന്ന യുവതിക്കാണ് കത്ത് ലഭിച്ചത്.
‘‘പ്രധാനമന്ത്രി ആവാസ് യോജന നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭിച്ച വീടിന് അഭിനന്ദനങ്ങള്‍. അടച്ചുറപ്പുള്ള വീട് ആത്മാഭിമാനവും സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനവും കൂടി നല്‍കുന്നു. താങ്കള്‍ പുതിയ വീടും പരിസരവും ശുചിയായി സൂക്ഷിക്കുമെന്ന് കരുതുന്നു’’ എന്നതായിരുന്നു 2019 ആഗസ്‌റ്റിൽ ലഭിച്ച കത്തിെൻറ ഉള്ളടക്കം. നല്ല വീടുകൾക്ക് അവാർഡ് നൽകുന്നുണ്ടെന്നും അതിനായി മൊബൈൽ ആപ് വഴി അപേക്ഷിക്കാനും കത്തിൽ നിർദേശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സ്വന്തം പേരില്‍ സ്ഥലമില്ലാത്തവര്‍ക്ക് വീട് ലഭിക്കില്ല. എന്നിട്ടും എങ്ങനെയാണ് തെൻറ പേരിൽ കത്ത് വന്നതെന്ന് സൗമ്യക്ക് മനസ്സിലാകുന്നില്ല. ഹോംനഴ്സായി ജോലി ചെയ്യുന്ന സൗമ്യക്ക് ഒരു പെൺകുട്ടിയടക്കം രണ്ട് മക്കളാണ്. വാടക ഷെഡിലാണ് താമസം. കൊല്ലത്തുനിന്ന് വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിലെത്തി താമസമാക്കിയ സൗമ്യ സീറോ ലാൻഡ് ലെസ് പദ്ധതി പ്രകാരം സ്ഥലമില്ലാത്തവർക്ക് വീടും സ്ഥലവും നൽകുന്ന പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരുന്നു. 2013ൽ അപേക്ഷ നൽകിയശേഷം കാലങ്ങളായി ഓഫിസുകൾ കയറിയിറങ്ങുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.
കത്തുമായി കലക്ടർ അടക്കം നിരവധി ആളുകളെ സൗമ്യ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. ആരാണ് േകന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചതെന്ന് അറിയില്ലെന്നും ഏത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണെങ്കിലും വീട് ലഭിച്ചാൽ മതിയെന്നുമാണ് സൗമ്യ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.