വി. ശിവൻകുട്ടി

വിദ്യാലയങ്ങൾ പ്രവർത്തിക്കേണ്ടത് നാടിന്റെ നിയമങ്ങൾ അനുസരിച്ച്; പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവൽകരിക്കാൻ ആസൂത്രിത ശ്രമമെന്ന് മന്ത്രി

തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവൽകരിക്കാൻ ആസൂത്രിത ശ്രമമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിനിയെ ക്ലാസിൽ പ്രവേശിപ്പിച്ചില്ല എന്നൊരു പരാതി ലഭിക്കുകയുണ്ടായി. ഒരു പരാതി ലഭിച്ചാൽ അതിന്മേൽ അന്വേഷണം നടത്തുകയും വസ്തുതകൾ കണ്ടെത്തുകയും ചെയ്യുക എന്നത് സർക്കാർ എന്ന നിലയിലുള്ള ഉത്തരവാദിത്തമാണ്. അതിന്റെ ഭാഗമായി ഈ വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി. അദ്ദേഹം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതരോട് വിശദീകരണം തേടുക മാത്രമാണ് ചെയ്തത്. ഇത് തികച്ചും സ്വാഭാവികവും നിയമപരവുമായ ഒരു നടപടി ക്രമം മാത്രമാണ്.

ഖേദകരമെന്നു പറയട്ടെ ഈ വിഷയത്തെ അതിന്റെ യഥാർഥ തലത്തിൽ നിന്ന് മാറ്റി തികച്ചും രാഷ്ട്രീയവൽക്കരിക്കാനുള്ള ബോധപൂർവമായ നീക്കമാണ് പിന്നീട് കണ്ടത്. സ്കൂൾ അധികൃതരും അവരുടെ അഭിഭാഷകയും ചേർന്ന് നടത്തിയ വാർത്താ സമ്മേളനങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും ഒരു കാര്യം വ്യക്തമാകും. പ്രശ്നത്തിന് പരിഹാരം കാണുന്നതിനേക്കാൾ സർക്കാരിനെ വിമർശിക്കുക എന്നതായിരുന്നു അവരുടെ പ്രാഥമിക ലക്ഷ്യം.

അവരുടെ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ പോയ ഒരു മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധയിൽപ്പെട്ടു. ആ മാധ്യമപ്രവർത്തകന് അവിടെയുണ്ടായ അനുഭവങ്ങൾ അദ്ദേഹം അതിൽ തുറന്നു പറയുന്നുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. ഒരു പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഭിഭാഷകയോട് മാധ്യമപ്രവർത്തകർ അവരുടെ കോൺഗ്രസ് ബന്ധത്തെക്കുറിച്ച് ചോദിക്കുന്ന വിഡിയോ ദൃശ്യങ്ങളും നാം കണ്ടതാണ്.

ഇവിടെ ഒരുകാര്യം ഞാൻ സംശയത്തിനിടയില്ലാതെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. കോൺഗ്രസിന് വേണ്ടിയോ മറ്റാർക്ക് വേണ്ടിയോ രാഷ്ട്രീയപരവും വർഗീയപരവുമായ വിഭജനം കേരളത്തിന്റെ വിദ്യാഭ്യാസ അന്തരീക്ഷത്തിൽ സൃഷ്ടിക്കാൻ ആര് ശ്രമിച്ചാലും ഈ സർക്കാർ അത് ഒരു കാരണവശാലും അനുവദിക്കുകയില്ല. നമ്മുടെ വിദ്യാലയങ്ങൾ സമാധാനത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളാണ്. അതിനെ കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾക്കുള്ള വേദിയാക്കാൻ ആരെയും അനുവദിക്കില്ല.

ഓരോ വിദ്യാലയവും പ്രവർത്തിക്കേണ്ടത് ഈ നാടിന്റെ നിയമങ്ങൾക്ക് അനുസരിച്ചാണ്. ഇന്ത്യൻ ഭരണഘടനാ തത്വങ്ങളും സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളും വിദ്യാഭ്യാസ അവകാശ നിയമവും, കേരള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. ഇതിന് വിരുദ്ധമായ നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അതിൽ ഇടപെടാനുള്ള പൂർണ അധികാരം പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ട്. ആ അധികാരം ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ഉപയോഗിക്കുക തന്നെ ചെയ്യും.

സ്കൂൾ അധികൃതരുടെയും അവരുടെ അഭിഭാഷകയുടെയും ഭാഗത്തുനിന്നുണ്ടായ അപക്വമായ പരാമർശങ്ങൾ പ്രശ്നത്തെ കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ. അത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ചേർന്ന നടപടിയല്ല. സ്കൂളിന്റെ ശാന്തവും സമാധാനപരവുമായ പ്രവർത്തനമാണ് സർക്കാർ ആഗ്രഹിക്കുന്നത്. വിദ്യാർഥികളുടെ പഠനാന്തരീക്ഷം സുരക്ഷിതമാക്കുക എന്നതാണ് പ്രഥമ പരിഗണന.

അതുകൊണ്ട്, സ്കൂളിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള പ്രകോപനപരമായ നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് അഭ്യർഥിക്കുകയാണ്. പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കാണുന്നതിന് പകരം അതിനെ രാഷ്ട്രീയ വിവാദമാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ഈ വിഷയത്തിൽ സർക്കാർ നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യും. വിദ്യാർഥികളുടെ ഭാവിയാണ് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Planned attempt to politicize the issue related to Palluruthy school says Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.