കണ്ണൂർ: നാടിനെ തകർക്കുന്ന നയം ശക്തിപ്പെടുമ്പോൾ അതിനെതിരെ ശബ്ദമുയർത്താൻ കോൺഗ്രസിനും മുസ്ലിം ലീഗിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ പാർട്ടി കോൺഗ്രസിന് പതാക ഉയർത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന കാര്യങ്ങൾ നടക്കാൻ പാടില്ലെന്ന് മാത്രമാണ് അവർ ശബ്ദമുയർത്തുന്നത്. പാർലമെൻറിലും കേരളത്തിനായി ശബ്ദമുയർത്താൻ അവർക്ക് സാധിക്കുന്നില്ല. സി.പി.എമ്മിനോടുള്ള വിരോധം മാത്രമാണ് ഇരുവരെയും നയിക്കുന്നത്. നാട്ടിൽ ഒരു വികസനവും അനുവദിക്കില്ല എന്നതാണ് കോൺഗ്രസ് നിലപാട്. നാൾക്കുനാൾ കോൺഗ്രസ് ശോഷിച്ച് ഇല്ലാതാകുകയാണ്.
തിരിച്ചടിയേറ്റെന്ന് കരുതി സോഷ്യലിസം ഇല്ലാതാകില്ല. സോഷ്യലിസത്തിന് തിരിച്ചടിയേറ്റില്ലായിരുന്നുവെങ്കില്‍ ലോകത്തിന്റെ ചരിത്രംതന്നെ മറ്റൊന്നാകുമായിരുന്നു. സി.പി.എം മാര്‍ക്‌സിസവും ലെനിനിസവും ഉയര്‍ത്തിപ്പിടിച്ചാണ് മുന്നോട്ടുപോകുന്നതെന്നും പിണറായി പറഞ്ഞു.
ഏപ്രിൽ ആറുമുതൽ 10 വരെ കണ്ണൂർ നഗരത്തിലെ നായനാർ അക്കാദമിയിലാണ് പ്രതിനിധി സമ്മേളനം നടക്കുക. അനുബന്ധ പരിപാടികൾ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും. സമാപന സമ്മേളനം ഏപ്രിൽ 10ന് വൈകീട്ട് കണ്ണൂർ ജവഹർ സ്റ്റേഡിയം ഗ്രൗണ്ടിലാണ്. ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.
പാർട്ടി കോൺഗ്രസിൽ ആകെ 811 പ്രതിനിധികളാണുണ്ടാവുക. ഏറ്റവും കൂടുതൽ പ്രതിനിധികൾ കേരളത്തിൽ നിന്നാണ്. 178 പേർ. ബംഗാളിൽ നിന്ന് 163 പേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.