കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ അഭിമാനമാണെന്നും കെ-റെയിൽ പദ്ധതിയെ താൻ പിന്തുണക്കുന്നുവെന്നും കോൺഗ്രസ് നേതാവ് കെ.വി. തോമസ്. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വളരെ അഭിമാനത്തോടും സന്തോഷത്തോടും കൂടിയാണ് ഈ ചർച്ചയിൽ പങ്കെടുക്കുന്നത്. കുമ്പളങ്ങിയിലെ ഒരു കോൺഗ്രസ് കുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്. ഈ ചർച്ചയിൽ വന്നത് ശരിയായെന്ന് എന്റെ മുന്നിൽ ഇരിക്കുന്നവരെ കാണുമ്പോൾ തോന്നുന്നു. അത് കോൺഗ്രസിനും കരുത്താകുമെന്ന് ഇത് കാണുന്ന നേതാക്കൾക്കും സഹപ്രവർത്തകർക്കും മനസ്സിലാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ അഭിമാനമാണ്. കോവിഡിനെ ഫലപ്രദമായി നേരിട്ട സംസ്ഥാനമാണ് കേരളം. ഗെയിൽ പദ്ധതി നടപ്പാക്കിയത് പിണറായിയുടെ മനക്കരുത്ത് കൊണ്ടാണ്. പിണറായി വിജയൻ കൊണ്ടുവന്നു എന്നുപറഞ്ഞ് വികസനത്തെ എതിർക്കരുത്. വികസനകാര്യത്തിൽ പ്രതിപക്ഷം സർക്കാറിനൊപ്പം നിൽക്കണം. ഗുണകരമായ പദ്ധതിക്ക് ഒറ്റക്കെട്ടായി നിൽക്കണം. മാധ്യമങ്ങളും കെ റെയിലിനെ പിന്തുണക്കണം. അതേസമയം അവർ തെറ്റുകൾ ചൂണ്ടിക്കാട്ടണം.
കേന്ദ്രം ഗവർണർമാരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. കേന്ദ്ര ഏജൻസികളെയും ബി.ജെ.പി ഉപയോഗിക്കുന്നു. കോൺഗ്രസും ഇടതുപക്ഷവും ഒന്നിക്കണം. ഇല്ലെങ്കിൽ രാജ്യത്ത് ജനാധിപത്യം ഇല്ലാതാകും' -കെ.വി. തോമസ് പറഞ്ഞു.
വലിയ കരഘോഷത്തോടെയാണ് കെ.വി. തോമസിന്റെ വാക്കുകൾ സി.പി.എം പ്രവർത്തകർ എതിരേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.