തിരുവനന്തപുരം: സംസ്ഥാന സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ വിൽപന നടത്തി വരുമാനം കണ്ടെത്താൻ വകുപ്പുകളെയും സർക്കാർ ഏജൻസികളെയും അനുവദിക്കുന്ന കരട് ഡേറ്റാ നയം പുറത്തിറങ്ങി. വൻ തുക മുടക്കി ശേഖരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വിവരങ്ങളിൽ 'ആഭ്യന്തര വിവരങ്ങൾ' എന്ന വിഭാഗത്തിൽപെടുന്നവ കൈമാറുന്നതിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വകുപ്പും ഡേറ്റയുടെ നിരക്കുകൾ നിശ്ചയിച്ച് ഡേറ്റാ ഗവേണൻസ് കമ്മിറ്റിക്ക് അപേക്ഷ നൽകണം. വിവരങ്ങളുടെ കൈമാറ്റത്തിനായി കേരള ഐ.ടി മിഷന്റെ മേൽനോട്ടത്തിൽ 'സ്റ്റേറ്റ് ഡേറ്റ എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോം' എന്ന ഏകീകൃത സംവിധാനം ഒരുക്കും.
സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി വിവരങ്ങളെ പൊതുവായവ, ആഭ്യന്തരമായവ, രഹസ്യ സ്വഭാവമുള്ളവ എന്നിങ്ങനെ മൂന്നായി തരംതിരിക്കും. ദേശസുരക്ഷയെയും വ്യക്തികളുടെ സ്വകാര്യതയെയും ബാധിക്കുന്ന വിവരങ്ങൾ കൈമാറാൻ പാടില്ലാത്ത 'നെഗറ്റീവ് ലിസ്റ്റിൽ' ഉൾപ്പെടുത്തും. വ്യക്തിഗത വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്കോ മൂന്നാം കക്ഷികൾക്കോ നൽകണമെങ്കിൽ ബന്ധപ്പെട്ടവരുടെ മുൻകൂർ അനുമതി നിർബന്ധമാണ്. ഡേറ്റ കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ അപെക്സ് കമ്മിറ്റിയും ഓരോ വകുപ്പിലും ഡേറ്റാ മാനേജ്‌മെന്റ് സെല്ലുകളും രൂപീകരിക്കുമെന്നും നയത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.