ചട്ടവിരുദ്ധമായി പട്ടയം അനുവദിച്ച ഉദ്യോഗസ്ഥരുടെ മൂന്ന് വർഷത്തെ വേതന വർധന തടഞ്ഞു

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ ചട്ടവിരുദ്ധമായി പട്ടയം അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി അംഗീകരിച്ചു. ഉടുമ്പൻചോല താലൂക്കിൽ പൂപ്പാറ വില്ലേജിൽ ബ്ലോക്ക് 13ലാണ് ലാൻഡ് രജിസ്റ്ററിൽ 'ഏലം' എന്ന് രേഖപ്പെടുത്തിയ ഏലം കുത്തകപ്പാട്ട ഭൂമിക്ക് പട്ടയം അനുവദിച്ചത്. 2014 ജനുവരി 15 ന്​ രാജകുമാരി സ്പെഷ്യൽ തഹസിൽദാറുടേതായിരുന്നു നടപടി. തുടർന്ന് ഈ ഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കുകയും ചട്ടവിരുദ്ധമായി ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തുവെന്ന് ദേവികുളം സബ് കലക്ടർ റിപ്പോർട്ട് നൽകി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ നടപടി സ്വീകരിച്ചു. ഇതിനെതിരെ ഉദ്യോഗസ്ഥർ സമർപ്പിച്ച അപ്പീൽ തള്ളിയാണ്​ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ.ജയതിലക് ഇപ്പോൾ ഉത്തരവ്​ പുറപ്പെടുവിച്ചിരിക്കുന്നത്​.

രാജകുമാരി ഭൂ പതിവ് കാര്യാലയം മുൻ ഡെപ്യൂട്ടി തഹസിൽദാർ ജ്യൂസ് റാവുത്തർ, മുൻ സ്പെഷ്യൽ വില്ലേജ് ഓഫീസർ എച്ച്. ശ്രീകുമാർ എന്നിവർക്ക് മൂന്ന് വാർഷിക വേതന വർധനവ് തടഞ്ഞു. ഉടുമ്പൻചോല മുൻ തഹസിൽദാർ പി.പി ജോയ്, മുൻ ഡെപ്യൂട്ടി തഹസിൽദാർ ഡി. അജയൻ, താലൂക്ക് ഓഫീസിലെ മുൻ സീനിയർ ക്ലർക്ക് പി.സുനിൽകുമാർ എന്നിവരുടെ രണ്ട് വാർഷിക വേതന വർധനവും തടഞ്ഞു. ലാൻഡ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ടിൻെറയും ഹിയറിങ് വേളയിലെ വാദങ്ങളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൻെറയും അടിസ്ഥാനത്തിലാണ് നടപടി. 

ഭൂപതിവ് അനുവദിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ ആവശ്യമായ രേഖകൾ പരിശോധിക്കുകയോ ബന്ധപ്പെട്ട രേഖകൾ വായിച്ചു നോക്കുകയോ ചെയ്തിരുന്നില്ല. സർവേ സ്കെച്ച്, റിവൈസ്ഡ് ലാൻഡ് റെക്കോർഡ്, സ്പെഷ്യൽ റവന്യൂ ഇൻസ്പെക്ടർ തയ്യാറാക്കിയ മഹസർ എന്നിവ പരിശോധിച്ചിട്ടില്ല. നടപടിക്രമങ്ങൾ പാലിച്ചല്ല പതിവ് നൽകിയത്. പതിവിന് യോഗ്യമല്ലാത്ത ഭൂമി പതിച്ചു കിട്ടുന്നതിനായി ലഭിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകളുമായി നോക്കിയിരുന്നെങ്കിൽ ആദ്യഘട്ടത്തിൽ തന്നെ നിരസിക്കാമായിരുന്നു. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെ നിയമവിരുദ്ധമായി പദ്ധതി അനുവദിക്കുന്നതിന് ശുപാർശ ചെയ്യുകയായിരുന്നു.

പതിവ് ചട്ടങ്ങൾ അനുശാസിക്കുന്ന അടിസ്ഥാനരേഖയായ റീസർവേ രജിസ്റ്ററിൽ അസൽ പരിശോധിച്ചിട്ടില്ല. 

1977 ന് മുമ്പ് കൃഷി വിള പരിവർത്തനം നടത്തിയതായി റീസർവേ രേഖകളിൽ വ്യക്തമാക്കുന്ന ഭൂമിക്കു മാത്രമേ പതിവ് അനുവദിക്കാൻ വ്യവസ്ഥയുള്ളൂ. അതിനാൽ പതിവിന് യോഗ്യമല്ലാത്ത ഭൂമിക്കാണ് പട്ടയം നൽകിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - penal action against revenue officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.