മലപ്പുറം: പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട കേസിൽ സുപ്രധാന കണ്ടെത്തലുകളുമായി പൊലീസ്. ഫേസ്ബുക്കിൽ പ്രതി മുഹമ്മദ് റോഷൻ പ്രചരിപ്പിച്ച തങ്ങളുടെ ചിത്രം വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. മോർഫ് ചെയ്ത ചിത്രമാണ് പ്രചരിപ്പിച്ചത്. സംഭവം പണം തട്ടാൻ പ്രതി മുഹമ്മദ് റോഷൻ നടത്തിയ തിരക്കഥയാണെന്നും പൊലീസ് വ്യക്തമാക്കി.
17കാരിയുടെ പരാതിയുണ്ടെന്ന പ്രതിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാപക അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചു. കുറ്റകൃത്യത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സാദിഖലി തങ്ങളുടെ വ്യാജ ചിത്രം പോസ്റ്റ് ചെയ്ത വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ചത് അറസ്റ്റിലായ മുഹമ്മദ് റോഷനാണ്. കാപ്പ ചുമത്തിയ മുഹമ്മദ് റോഷനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
ജനുവരി 31ന് സാദിഖലി തങ്ങളുടെ ബന്ധുവായ മുഈനലി തങ്ങളെ പെരിന്തൽമണ്ണയിലെ മാളിലേക്ക് പ്രതി വിളിച്ച് വരുത്തുകയും വ്യാജ ചിത്രങ്ങൾ കാണിച്ച് ഇത് മോശം രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ഒഴിവാക്കാൻ 15 കോടി രൂപ നൽകണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ വധിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, പണം നൽകാത്തതിനെ തുടർന്നാണ് പ്രതി വ്യാജ ഫേസ്ബുക്ക് ഐ.ഡിയിലൂടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിക്കുകയായിരുന്നു.
ഇതിനെതിരെ മുസ്‍ലിം ലീഗ് പൊലീസിൽ പരാതി നൽകുകയും നിയമനടപടി ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് മുഹമ്മദ് റോഷനെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. മൂന്നുമാസം മുമ്പ് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമങ്ങൾ ഇയാൾ ആരംഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.