തൃശൂർ: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾ പുനഃസ്ഥാപിച്ചതിനെതിരായ അപ്പീലിൽ ദേശീയപാത അതോറിറ്റിയോട് മറുപടി നൽകാൻ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് നിർദേശം.
കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശം. ഇടപ്പള്ളി-മണ്ണുത്തി പാതയിൽ ഹൈകോടതി നൽകിയ നിർദേശങ്ങൾ എന്തുകൊണ്ടാണ് നടപ്പാക്കാതിരുന്നതെന്നും കോടതി ചോദിച്ചു.
നിർമാണ ചെലവിന്റെ 20 ഇരട്ടിയെങ്കിലും ടോൾ ഇതുവരെ പിരിച്ചിട്ടുണ്ടാകുമല്ലോയെന്ന ചോദ്യവും സുപ്രീംകോടതിയിൽനിന്നുണ്ടായതായി ഹരജിക്കാരനായ ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. ദേശീയപാതയിലെ കരാർ കമ്പനി തങ്ങളല്ലെന്ന് ടോൾ പിരിവ് കമ്പനി വ്യക്തമാക്കിയപ്പോൾ ആരായാലും പ്രയാസം അനുഭവിക്കുന്നത് ജനങ്ങളാണെന്നായിരുന്നു മറുപടി.
തുടർന്നാണ് ദേശീയപാത അതോറിറ്റിയോടടക്കം മറുപടി സമർപ്പിക്കാൻ നിർദേശിച്ച് കേസ് ഡിസംബർ 17ലേക്ക് മാറ്റിയത്. ഹരജിക്കാരനുവേണ്ടി അഡ്വ. ജയന്ത് മുത്തുരാജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.