ബീഡി തൊഴിലാളി ജീവിതസമ്പാദ്യം നൽകിയത് കേന്ദ്രമന്ത്രിയുടെ ജനവിരുദ്ധ പരാമർശം കാരണം -പി. ജയരാജൻ

കണ്ണൂർ: കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍റെ ജനവിരുദ്ധ പരാമർശങ്ങൾ മനസ്സിനെ ഉലച്ചത് കൊണ്ടാണ് കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാർദ്ദനൻ തന്‍റെ ജീവിത സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത ചാലാടൻ ജനാർദ്ദനന്‍റെ വീട് സന്ദർശിച്ച ശേഷം എഴുതിയ ഫേസ്ബുക് കുറിപ്പിലാണ് ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയത്.

സൗജന്യമായി വാക്സിൻ നൽകാനാവില്ല എന്നായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ പ്രഖ്യാപനം. ഇതേതുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറച്ച നിലപാടിന് പിന്തുണ നൽകണമെന്ന് ജനാർദ്ദനൻ ഉറപ്പിച്ചു. പിറ്റേ ദിവസം ബാങ്കിലെത്തി ഫണ്ട് നൽകിയതിന് ശേഷം സുഖമായി ഉറങ്ങി -പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ജയരാജന്‍റെ കുറിപ്പ്:

ഇന്ന് നവമാധ്യങ്ങളിലും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞു നിന്നത് നമ്മുടെ ബീഡി തൊഴിലാളിയായ ജനാർദ്ദനനാണ്. വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് തന്റെ ജീവിതസമ്പാദ്യത്തിൽ 850 രൂപ മാത്രം ബാക്കിവെച്ച് 2 ലക്ഷം രൂപ സംഭാവന ചെയ്ത് മാതൃകയായി മാറിയ ചാലാടൻ ജനാർദ്ദനന്‍റെ വീട് അല്പസമയം മുൻപാണ് സന്ദർശിച്ചത്. പെട്ടന്ന് വൈറലായതിന്‍റെ അമ്പരപ്പിലായിരുന്നു അദ്ദേഹം. ഫണ്ട് നൽകിയപ്പോൾ സമൂഹം ഇത്തരത്തിൽ ആദരിക്കുമെന്ന് ജനാർദ്ദനൻ ഒരിക്കലും കരുതിയിരുന്നില്ല.

ഒരു വർഷം മുൻപാണ് ജനാർദ്ദനന്‍റെ ഭാര്യ മരണപ്പെട്ടത്. രണ്ട് പെണ്മക്കളാണ് ജനാർദ്ദനന് ഉള്ളത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു. 36 വർഷം ദിനേശ് ബീഡിയിൽ പണിയെടുത്തതിന് ശേഷമാണ് ജനാർദ്ദനൻ പിരിഞ്ഞത്.

തലേന്ന് രാത്രിയാണ് അദ്ദേഹം പൈസ നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്. കേരളത്തിൽ നിന്നുള്ള കേന്ദ്രസഹമന്ത്രിയുടെ ജനവിരുദ്ധ പരാമർശങ്ങൾ ജനാർദ്ദനന്‍റെ മനസിനെ വല്ലാതെ ഉലച്ചു. സൗജന്യമായി വാക്സിൻ നൽകാനാവില്ല എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പറഞ്ഞ വാക്ക് പാലിക്കുമെന്ന മുഖ്യമന്ത്രി സ. പിണറായി വിജയന്‍റെ ഉറച്ച നിലപാടിന് പിന്തുണ നൽകണമെന്ന് അദ്ദേഹം ഉറപ്പിച്ചു. അന്ന് രാത്രി ഉറങ്ങാനായില്ല. പിറ്റേ ദിവസം ബാങ്കിലെത്തി ഫണ്ട് നൽകിയതിന് ശേഷം സുഖമായി ഉറങ്ങി.

തൊഴിലാളിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രബുദ്ധതയാണ് ഇവിടെ കാണാനായത്. പാവപ്പെട്ട കുടുംബത്തിന്‍റെ നാഥന് പോലും ഇത്തരത്തിൽ പ്രതികരിക്കാൻ കഴിഞ്ഞത് സമൂഹമാകെ പരിഗണിക്കുകയും ആ മാതൃക പിന്തുടരുകയും വേണം. സൗജന്യമായി വാക്സിൻ നൽകാനാകില്ലെന്ന നിഷേധ നിലപാട് സ്വീകരിക്കുന്നവരും അതിനെ പിന്തുണക്കുന്നവരും ജനാർദ്ദനനെ പോലുള്ളവർ ഉയർത്തിയ സന്ദേശം അല്പമെങ്കിലും തിരിച്ചറിയുമോ.??

Tags:    
News Summary - p jayarajan against v muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.