കായംകുളം: ദേശീയ മനുഷ്യാവകാശ കമീഷെൻറ ഇടപെടലിനെ തുടർന്ന് ഒാർത്തഡോക്സ്-യാക്കോബായ തർക്കത്താൽ കുടുങ്ങിയ വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചു. കായംകുളം യാക്കോബായ ഇവകാംഗമായ ഭരണിക്കാവ് മഞ്ഞാടിത്തറ തോപ്പിൽ മറിയാമ്മ ഫിലിപ്പിെൻറ (84) സംസ്കാര ചടങ്ങുകളാണ് എട്ടാം നാളിൽ നടത്താനായത്. ഒാർത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലുള്ള സെമിത്തേരിക്ക് സമീപത്തെ യാക്കോബായക്കാരുടെ സ്ഥലത്താണ് മറിയാമ്മക്കായി കല്ലറ ഒരുക്കിയത്. ഒാർത്തഡോക്സ് വിഭാഗത്തിെൻറ ഉടമസ്ഥതയിലുള്ള സെമിത്തേരിയിൽ ഹൈകോടതി ഉത്തരവിെൻറ ബലത്തിലാണ് യാേക്കാബായക്കാരുടെ സംസ്കാര ചടങ്ങുകൾ നടത്തിവന്നത്. എന്നാൽ, സുപ്രീംകോടതിയുടെ അന്തിമ ഉത്തരവോടെ ഒാർത്തഡോക്സ് വിശ്വാസ ആചാരപ്രകാരമെ സെമിത്തേരി അനുവദിക്കാൻ കഴിയൂവെന്ന നിലപാട് ഇവർ സ്വീകരിച്ചതോടെയാണ് മറിയാമ്മയുടെ സംസ്കാര ചടങ്ങുകൾ വൈകിയത്.
നിയമപരമായ ഉത്തരവുകൾക്ക് കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നാണ് ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. മാന്യമായ സംസ്കാര ചടങ്ങുകൾക്ക് അവസരം ഒരുക്കണമെന്ന നിർദേശമാണ് കമീഷൻ നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിൽ ഇരുകൂട്ടരെയും ബുധനാഴ്ച രാത്രി കലക്ടർ ചർച്ചക്ക് വിളിച്ചെങ്കിലും ഒാർത്തഡോക്സ് വിഭാഗം പെങ്കടുത്തില്ല. ഇൗ സാഹചര്യത്തിലാണ് യാക്കോബായ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിശ്വാസപരമായ മാന്യമായ സംസ്കാര ചടങ്ങുകൾക്ക് സാധ്യത ഉരുത്തിരിഞ്ഞത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിച്ച മൃതദേഹം ശുശ്രൂഷകൾക്ക് ശേഷം വിലാപയാത്രയായി കാദീശ യാക്കോബായ പള്ളിയിൽ എത്തിച്ചു.
മെത്രാപ്പൊലീത്തമാരായ സഖറിയാസ് മോർ പോളികാർപ്പസ്, ഗീവർഗീസ് മോർ കൂറിലോസ്, മാത്യൂസ് മോർ തേവോദോസിയോസ്, മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പൊലീത്ത എന്നിവരാണ് സംസ്കാര ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. പുതിയ സ്ഥലത്ത് കല്ലറ നിർമിക്കുന്നതിൽ എതിർപ്പുയർന്നാൽ നേരിടുന്നതിനായി വൻ പൊലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ജില്ല പൊലീസ് മേധാവി കെ.എം. ടോമി, ആർ.ഡി.ഒ അതുൽ സ്വാമിനാഥ്, ഡിവൈ.എസ്.പിമാരായ ആർ. ബിനു, അനീഷ് വി.കോര, സി.െഎ ബി. വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.