കിഴക്കമ്പലം: അവയവക്കച്ചവടത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ നജീബ് പ്രധാന കണ്ണിയെന്ന് പൊലീസ്. മൂന്നുവർഷം കൊണ്ട് മുപ്പതിലേറെ അവയവങ്ങൾ കൈമാറ്റം ചെയ്തതായാണ് പൊലീസ് നൽകുന്ന സൂചന. രക്ത ഗ്രൂപ് അനുസരിച്ച് ഓരോ അവയവത്തിനും വില നിശ്ചയിക്കുന്നതാണ് ഇയാളുടെ രീതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദാതാക്കളെ കണ്ടെത്തി അഞ്ച് മുതൽ 10 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്താണ് ഇയാൾ വലയിലാക്കുന്നത്. എന്നാൽ, അവയവം ആവശ്യമുള്ള രോഗികളിൽനിന്ന് 40 മുതൽ 50 ലക്ഷം രൂപ വരെയാണ് സംഘം ഈടാക്കിയത്. ഇതിൽ ഭൂരിഭാഗവും നജീബ് കമീഷനായി കൈക്കലാക്കി. പണം കൈമാറാൻ വിവിധ ബാങ്ക് അക്കൗണ്ടുകൾ ഇയാൾ ഉപയോഗിച്ചിരുന്നു. മൂന്നു വർഷം കൊണ്ട് ആറുകോടിയുടെ ഇടപാടുകൾ നജീബിന്റെ അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം സൂചന നൽകുന്നു.
അവയവം എടുക്കുന്ന രോഗികൾക്കുള്ള തുടർ ചികിത്സയുടെ കാര്യത്തിൽ പിന്നീട് സംഘം ഇടപെടാറില്ല. അവയവം വിറ്റവർ ഇതോടെ ബുദ്ധിമുട്ടിലാകുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അവയവം വിറ്റവരിൽ ഭൂരിഭാഗവും സംസ്ഥാനത്ത് തന്നെയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. വിദേശ രാജ്യത്ത് നിന്ന് പോലും നജീബിന് ഫോൺ കാളുകൾ വന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വിദേശികൾക്ക് വേണ്ടിയും അവയവം കൈമാറ്റം ചെയ്തുവെന്ന നിഗമനത്തിലാണ് പൊലീസ്
നജീബിനെ പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നത്. നജീബിന്റെ ഭാര്യ റഷീദ ഉൾപ്പെടെ ഒമ്പതോളം പേർ അവയവ കച്ചവട കേസിൽ അറസ്റ്റിലായിട്ടുണ്ട്.
തിരുവനന്തപുരത്തെ ആശുപത്രിയിൽ നടന്ന അവയവദാനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകളിൽനിന്നാണ് വൻ മാഫിയയെക്കുറിച്ച ആദ്യസൂചന ലഭിച്ചത്. അവയവദാനത്തിന് അനുമതി നൽകുന്ന ഓതറൈസേഷൻ സമിതിക്ക് മുന്നിലെത്തിയ രേഖകളിലെ സീലുകളിലും ഒപ്പുകളിലും ചില പൊരുത്തക്കേടുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ വില്ലേജ് ഓഫിസറുടെയും തഹസിൽദാറുടെയും പേരിൽ സമർപ്പിച്ച സാക്ഷ്യപത്രങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞു. കൊല്ലം കിളികൊല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം എറണാകുളത്തെ ഏജന്റുമാരിലേക്ക് നീണ്ടു. അത് എത്തിനിന്നതാകട്ടെ നജീബിലും.
അവയവദാനത്തിനുള്ള കടുത്ത നിയമങ്ങൾ മറികടക്കാൻ സർക്കാർ സംവിധാനത്തെതന്നെ വെല്ലുവിളിച്ചാണ് നജീബ് വ്യാജരേഖകൾ തയാറാക്കിയത്. അവയവദാനത്തിന് സന്നദ്ധരാവുന്നവർക്ക് ശിപാർശ കത്ത് നൽകാൻ എം.പിമാരുടെയും എം.എൽ.എമാരുടെയും വ്യാജ ലെറ്റർപാഡുകൾ, തഹസിൽദാർ, വില്ലേജ് ഓഫിസർ, പൊലീസ് ഉദ്യോഗസ്ഥർ, ഡോക്ടര്‍മാർ തുടങ്ങി ആവശ്യമായ എല്ലാവരുടെയും ഒപ്പുകളും സീലുകളുമെല്ലാം നജീബ് വ്യാജമായി നിർമിച്ചു. ദാതാവും സ്വീകർത്താവും തമ്മിൽ രക്തബന്ധമില്ലെങ്കിലും അവരെ തമ്മിൽ ബന്ധിപ്പിക്കാനുള്ള വ്യാജ സത്യവാങ്മൂലങ്ങളും തയാറാക്കി. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ വിശ്വസിപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫോൺ നമ്പറുകൾ നൽകി അവരിൽനിന്ന് ക്ലിയറൻസ് നൽകുന്ന രീതിയും നജീബിന് ഉണ്ടായിരുന്നു. തങ്ങളുടെ വെബ്സൈറ്റ് വഴിയാണ് അവയവം വേണ്ടവരെ നജീബും ഭാര്യ റഷീദയും കണ്ടെത്തിയത്. പ്രമുഖ ആശുപത്രികളിൽ ഈ ആവശ്യവുമായി എത്തുന്നവരെ ഏജന്റുമാര്‍ വഴിയും ബന്ധപ്പെടും. ഏജന്റുമാർ തന്നെയാണ് പണത്തിന് ആവശ്യമുള്ളവരെ കണ്ടെത്തി തുച്ഛമായ തുകക്ക് കരാർ ഉറപ്പിക്കുന്നത്. പിന്നാലെയാണ് നജീബിന്റെ ഊഴം.
കൊച്ചി: വ്യാജ രേഖ ചമച്ച് അവയവ കൈമാറ്റം നടത്തിയ സംഭവം അന്വേഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർ ഷാഹിൻഷാ, തൃക്കാക്കര അസി. കമീഷണർ മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുക.
അമ്പലമേട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്പലമേട്, ഇൻഫോപാർക്, ഉദയംപേരൂർ പൊലീസ് ഇൻസ്പെക്ടർമാരും നാല് സബ് ഇൻസ്പെക്ടർമാരും അടങ്ങിയ സംഘത്തെയാണ് കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ അന്വേഷണത്തിന് നിയമിച്ചത്.
അവയവ കച്ചവട റാക്കറ്റിൽ രാജ്യാന്തര ബന്ധങ്ങളുള്ള കുറ്റവാളികളും പല ആശുപത്രികളും ഉണ്ടെന്നാണ് കരുതുന്നത്. ഇതേകുറിച്ചെല്ലാം സമഗ്ര അന്വേഷണമാവും പ്രത്യേക സംഘം നടത്തുക.
അതേസമയം, അനധികൃത അവയവ ദാന കേസിൽ നിലവിലെ മുഖ്യ പ്രതി യു.പിയിലെ ഗാസിയാബാദിൽ നിന്ന് പിടിയിലായ നജീബാണെന്ന് എറണാകുളം റൂറൽ എസ്.പി കെ.എസ്. സുദർശൻ പറഞ്ഞു. നിരവധി കേസിലെ പ്രതിയാണ് നജീബ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. മൂന്ന് ജില്ലകളിലായി അന്വേഷണം നടക്കണം.
കൂടുതൽ പ്രതികളുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിന്റെ രാജ്യാന്തര ബന്ധവും അന്വേഷിക്കും. പ്രതികളുടെ പാസ്പോർട്ട്, ഫോൺ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. നജീബിന്റെ ഡയറി കണ്ടെത്തിയിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.