കോട്ടയം: ആശുപത്രികളിൽ സുരക്ഷ ഓഡിറ്റ് നടത്തുമെന്ന് മന്ത്രി വീണ ജോർജ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തെത്തുടർന്ന് ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനെയും സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ മെഡിക്കൽ എജുക്കേഷൻ ജോയന്‍റ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സി.സി ടി.വി സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണോ എന്നതടക്കം നിലവിലെ സംവിധാനങ്ങളെക്കുറിച്ച് ഓഡിറ്റ് നടത്തും.
ജീവനക്കാർ തിരിച്ചറിയൽ കാർഡ് നിർബന്ധമായും ധരിച്ചിരിക്കണം. മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗികളുടെ സ്വകാര്യത മാനിച്ചുകൊണ്ടുതന്നെ സി.സി ടി.വികൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
സുരക്ഷാക്രമീകരണങ്ങൾ കാലോചിതമായി പരിഷ്‌കരിക്കും. ഇതിന് അഡീഷനൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗൈനക്കോളജി വാർഡിലെത്തി കുട്ടിയുടെ അമ്മ അശ്വതിയുമായി സംസാരിച്ചു. മെഡിക്കൽ കോളജ് ജീവനക്കാരുമായും കുട്ടിയുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.