നാദാപുരം: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്കു പിറകില്‍ മാനേജ്മെന്‍റിന്‍െറ പീഡനമാണെന്ന വെളിപ്പെടുത്തലുകളുമായി സഹപാഠികള്‍. ഡിസംബറില്‍ നടക്കേണ്ട പരീക്ഷ കോളജ് അധികൃതര്‍ മാറ്റി വെച്ചിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുകയും മാധ്യമസ്ഥാപനങ്ങളില്‍ വിളിച്ചറിയിക്കുകയും ചെയ്തു. പരീക്ഷ മാറ്റിയതോടെ വിദ്യാര്‍ഥികളെ വീടുകളിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.
എന്നാല്‍, പരീക്ഷ തീയതി പെട്ടെന്ന് പ്രഖ്യാപിച്ചതോടെ വിദ്യാര്‍ഥികര്‍ കുഴങ്ങി. ജിഷ്ണുവിന്‍െറ നേതൃത്വത്തില്‍ ചില വിദ്യാര്‍ഥികള്‍ ഇതു ചോദ്യംചെയ്തു. ഇതോടെ ഈ വിദ്യാര്‍ഥികള്‍ മാനേജ്മെന്‍റിന്‍െറ വിദ്വേഷത്തിനിരയായി. പരീക്ഷ നടക്കുമ്പോള്‍ ജിഷ്ണു മറ്റൊരു ജിഷ്ണുവിന്‍െറ ഉത്തരപേപ്പര്‍ നോക്കി എഴുതി എന്നാണ് കോളജ് അധികൃതര്‍ വിശദീകരിക്കുന്നത്. എന്നാല്‍, ഇരുവരും പരീക്ഷ എഴുതിയത് മുന്നിലും പിന്നിലും ഇരുന്നാണ്. സഹപാഠികളായ രണ്ട് ജിഷ്ണുമാരെയുമാണ് നോക്കി എഴുതിയെന്ന് ആരോപിച്ച് വൈസ് പ്രിന്‍സിപ്പലിന്‍െറ മുറിയിലേക്ക് കൊണ്ടുപോയത്.
ഓഫിസിലേക്ക് കൊണ്ടുപോയ ജിഷ്ണുവിനെ മാപ്പപേക്ഷ എഴുതിവാങ്ങി വിട്ടയക്കുകയുണ്ടായി. എന്നാല്‍, മരിച്ച ജിഷ്ണു പ്രണോയിയെ 50 മിനിറ്റോളം പി.ആര്‍.ഒയുടെ മുറിയില്‍ മാനസികമായി പീഡിപ്പിക്കുകയും മൂന്നു വര്‍ഷം ഡീബാര്‍ ചെയ്തതായി അറിയിച്ച് വിട്ടയക്കുകയുമായിരുന്നു. ഇതിനുശേഷമായിരുന്നു ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് സഹപാഠികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.