തീവെപ്പ് നടന്ന ആലുവ നജാത്ത് ആശുപത്രിയിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു
ആലുവ: ആശുപത്രിയിൽ അതിക്രമിച്ചുകടന്ന് വാഹനത്തിനടക്കം തീവെച്ച സംഭവത്തിൽ ഒരാഴ്ചയായിട്ടും പ്രതിയെ പിടികൂടാനായില്ല. ആലുവ നജാത്ത് ആശുപത്രിയിലാണ് അതിക്രമിച്ചുകയറിയയാൾ പിക്അപ് വാൻ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾക്ക് തീയിട്ടത്. 12ന് രാത്രി പത്തിന് ശേഷമാണ് ഒരാൾ അതിക്രമിച്ചുകയറി ആശുപത്രിയുടെ ഓക്സിജൻ പ്ലാൻറിനടുത്തും സമീപം പാർക്ക് ചെയ്തിരുന്ന പിക്അപ്പിനും തീയിട്ടത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആസൂത്രിമാണെന്നും ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതർ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു. വൻ ദുരന്തത്തിന് കാരണമാകുമായിരുന്ന തീവെപ്പാണ് ആശുപത്രിയിൽ നടന്നത്. സംഭവസമയം ഗർഭിണികളും കുട്ടികളുമടക്കം 500ഓളം ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു. തീപിടിത്തത്തെ തുടർന്ന് ആശുപത്രിക്കകത്ത് പുക പടർന്നതിനാൽ ഓപറേഷൻ കഴിഞ്ഞ രോഗികൾ ഉൾപ്പെടെ പലരും താഴത്തെ നിലയിലേക്ക് ഇറങ്ങിയോടി.
ഇതിനിടെ പലർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവസമയം ആശുപത്രിയിലുണ്ടായിരുന്ന ആലുവയിലെ എസ്.ഐമാരിൽ ഒരാളായ അബ്ദുൽ റഊഫിന്‍റെയും വിവരമറിഞ്ഞെത്തിയ ആലുവ അഗ്നിരക്ഷാ സേനയുടെയും ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. 150 പൗണ്ട് ശക്തിയേറിയ നാൽപതോളം ഓക്സിജൻ സിലിണ്ടറുകളാണ് ഈസമയം തീപടർന്ന് പിടിച്ച സ്ഥലത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ആലുവ പൊലീസും വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുത്തു. സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽനിന്ന് പ്രതിയെ തിരിച്ചറിഞ്ഞതായാണ് അറിയുന്നത്.
തീപിടിത്തത്തിന്‍റെ ദൃക്സാക്ഷികളിൽനിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ആശുപത്രി ഡയറക്ടർ ഡോ. മുഹ്യിദ്ദീൻ ഹിജാസ്, അഡ്മിനിസ്ട്രേറ്റർ കെ.ബി. പരീത്, പി.ആർ.ഒമാരായ ജോ ജോഫി, സഗീർ അറയ്ക്കൽ എന്നിവരിൽനിന്നാണ് മൊഴികൾ രേഖപ്പെടുത്തിയത്.
ദീപ അനുവിന്‍റെ നേതൃത്വത്തിലുള്ള ഫോറൻസിക് ലാബ് വിദഗ്ധർ, വിരലടയാള വിദഗ്ധ ശ്രീജ, എസ്.ഐമാരായ അബ്ദുൽ റഊഫ്, ആനന്ദ്, ഹരിദാസ്, ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും തെളിവെടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.