കോഴിക്കോട്: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര കാർഗോ ഉപയോഗിച്ച് സ്വർണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കുടുക്കിയത് ഫോൺ കോളുകൾ. ഫോൺ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇരുവരെയും പിടികൂടുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. ബംഗളൂരുവിലെ കോറമംഗലയിൽ സുഹൃത്തിന്‍റെ ഫ്ലാറ്റിൽ വെച്ചാണ് എൻ.ഐ.എ ഹൈദരാബാദ് യൂനിറ്റിലെ സംഘം സ്വപ്നയെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ഡൊംലൂരിലെ എൻ.ഐ.എ ഓഫിസിൽ ചോദ്യംചെയ്യുകയാണ്.
ഇരുവരെയും ഇന്ന് രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. മതിയായ സുരക്ഷാ മുൻകരുതലുകളോടെ ഞായറാഴ്ച കേരളത്തിലെക്കെത്തിക്കുമെന്നാണ് വിവരം.
പ്രതികളെ പിടികൂടാൻ ബംഗളൂരു പൊലീസിന്‍റെയും കസ്റ്റംസിന്‍റെയും സഹായം എൻ.ഐ.എ തേടിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ തന്നെ ഇരുവരും കഴിയുന്ന സ്ഥലങ്ങളെ കുറിച്ച് കൃത്യമായ വിവരം എൻ.ഐ.എക്ക് ലഭിച്ചിരുന്നു. വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത് വെവ്വേറെയായി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കസ്റ്റഡിയിലെടുക്കുമ്പോൾ സ്വപ്നക്കൊപ്പം ഭർത്താവും കുട്ടികളും ഉണ്ടായിരുന്നതായാണ് വിവരം.
വ്യാപക അന്വേഷണവും കോവിഡ് ജാഗ്രതയുടെ ഭാഗമായി അതിർത്തികളിൽ പരിശോധനയും നടക്കുന്ന സമയത്ത് ഇരുവർക്കും സംസ്ഥാനം വിടാൻ എങ്ങിനെ സാധിച്ചുവെന്ന ചോദ്യം ഉയരുന്നുണ്ട്. കേരള പൊലീസിന്‍റെ സഹായം ഇവർക്ക് ലഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചുകഴിഞ്ഞു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.