തൃശൂർ: സ്വന്തം നിർവാഹക സമിതി യോഗ തീരുമാനം നടപ്പിലാക്കാൻ കഴിയാത്ത കൃത്യവിലോപമാ ണ് സംഗീത നാടക അക്കാദമിയിലെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ്. ഫണ്ട് ഉപയോഗങ്ങളെ സംബന്ധിച്ച് അവ്യക്തതയുണ്ട്. വകമാറ്റി ചെലവിട്ടതിന് മതിയായ രേഖകളുമില്ല. 2016-17 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് സംഗീത നാടക അക്കാദമിയുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചത്. വികസന ഫണ്ടിൽ നിന്നും പ്രതിമാസം പിൻവലിച്ച് ചെലവഴിക്കാവുന്ന തുകയുടെ പരിധി 40,000 രൂപയാണെന്നിരിക്കെ 11 മാസത്തിനുള്ളിൽ ഇങ്ങനെ 7.48 ലക്ഷം ചെലവഴിച്ചിട്ടുണ്ട്. അധികമായി പിൻവലിച്ച തുകക്ക് സർക്കാറിെൻറ അനുമതി വാങ്ങാനായി നിർവാഹക സമിതിയെടുത്ത തീരുമാനം ഇതുവരെയും നടപ്പാക്കിയിട്ടില്ല. 2009 ജനുവരി മുതൽ 2015 നവംബർ വരെ 69.19 ലക്ഷം ചെലവിട്ടതിനും സർക്കാറിെൻറ സാധൂകരണം ലഭിച്ചിട്ടില്ല. സർക്കാർ അനുമതിക്കായി നടപടി സ്വീകരിക്കണമെന്നുള്ള നിർവാഹക സമിതി യോഗ തീരുമാനം നടപ്പാക്കാതിരുന്നത് കൃത്യവിലോപമാണെന്ന് ഓഡിറ്റ് വിമർശിക്കുന്നു. സർക്കാർ അനുമതി ലഭിക്കാത്ത 14.97 ലക്ഷത്തിെൻറ ചെലവും തടഞ്ഞു.
കേരളപ്പിറവിയുടെ 60ാം വാർഷികം ആഘോഷിക്കുവാൻ വിനോദ സഞ്ചാര വകുപ്പിെൻറ കേരള ഫെസ്റ്റിവലിന് 60 ലക്ഷം ചെലവിടാൻ ഭരണാനുമതി നൽകിയിരുന്നു. അധികമായി വരുന്ന തുകക്ക് സ്പോൺസർമാരെ കണ്ടെത്താനായിരുന്നു നിർദേശം. അതേസമയം ഇതിനായി അക്കാദമിയുടെ പ്ലാൻ ഫണ്ടിൽ നിന്നും 2.09 ലക്ഷം ചെലവിട്ടിട്ടുമുണ്ട്.
ചെന്നൈ, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ഭോപ്പാൽ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ഫിലിംഫെസ്റ്റിവലിനായി തുക വിനിയോഗിച്ചിട്ടുണ്ട്. അക്കാദമിയുടെ നിരീക്ഷണവും നിയന്ത്രണവും സാധ്യമാകാത്ത ഇവിടങ്ങളിൽ പരിപാടികൾക്ക് വേണ്ടി ചെലവിട്ട തുകകളുടെ വിനിയോഗം സംബന്ധിച്ച രേഖകളില്ല. രേഖകളും വിശദാംശങ്ങളും ഇല്ലാത്തതിനാൽ ഈ ചെലവ് നിരാകരിക്കുന്നുവെന്നും ഓഡിറ്റ് വ്യക്തമാക്കുന്നു.
കഥാപ്രസംഗോത്സവത്തിൽ 32 കാഥികർക്ക് 3.20 ലക്ഷം ചെലവിട്ടതായാണ് രേഖകൾ. എന്നാൽ തുക അനുവദിച്ച കാഥികരിൽ പലരുടെയും കൈപ്പറ്റ് രസീത് ഇല്ല. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തുകക്ക് സർക്കാറിെൻറ അനുമതി വേണമെന്നിരിക്കെ 12.25 ലക്ഷം ചെലവിട്ടതിന് സർക്കാർ ഇതുവരെയും അനുമതി നൽകിയിട്ടില്ല. മതിയായ രേഖകളും ഫയലുകളും ലഭ്യമാക്കാനുള്ള നിർദേശവും പാലിക്കുന്നില്ലെന്നും ഓഡിറ്റ് വിമർശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.