ഫാത്തിമ തഹ്ലിയ
മലപ്പുറം: പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ കടുത്ത വിമര്‍ശനവുമായി എം.എസ്.എഫ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി.എ. വഹാബ്. ഹരിത വിവാദത്തിൽ തഹ്ലിയ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വി.എ. വഹാബ് പ്രതികരണവുമായി രംഗത്ത് വന്നത്. ‘രാഷ്ട്രീയമെന്നത് നിലപാടുകളുടെ പോരാട്ടമാകാം, പക്ഷെ അത് സ്വന്തം സഹപ്രവർത്തകന്റെ പച്ചമാംസം കൊത്തിവലിക്കുന്ന ക്രൂരതയാകുന്നത് കാണുമ്പോൾ മൗനം പാലിക്കാനാവില്ല.
താനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റുമായ പി.കെ. നവാസിനെതിരെ ഹരിത വിവാദത്തിന്റെ പേരിൽ ഇന്നും തുടരുന്ന വേട്ടയാടലുകൾ വെറും യാദൃശ്ചികമല്ല; അത് അസത്യങ്ങളുടെ ചതിക്കുഴികൾ തീർക്കുന്ന തികഞ്ഞ ക്രിമിനലിസമാണ്. പാണക്കാട് തങ്ങളുടെ തിരുമുറ്റത്ത് വന്ന് ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചും കോഴിക്കോടും കാരാത്തോടും സിറ്റിങ്ങുകൾ നടത്തി നേതാക്കളുടെ വീടുകൾ തോറും കയറിയിറങ്ങി കാലുപിടിച്ചും പ്രസ്ഥാന സ്ഥാനമാനങ്ങളിൽ കടന്നുകൂടിയവർ, നിയമസഭ തെരഞ്ഞെടുപ്പ് സമയത്തും അതിന് ശേഷവും ആ മനുഷ്യനെതിരെ വീണ്ടും പത്തിവിടർത്തി വിഷം തുപ്പുന്നത് രാഷ്ട്രീയ നന്ദികേടിന്റെ പാരമ്യമാണ്’. -വഹാബ് കുറിപ്പിൽ പറയുന്നു. ഈ കുറിപ്പ് സംഘടനയിലെ പടലപിണക്കത്തിന്റെ ഭാഗമായുള്ളതാണെന്ന് ആരോപണമുണ്ട്. പുതിയ നേതൃത്വം വരാനിരിക്കെയാണ് ആരോപണം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.