തിരുവനന്തപുരം: കേരളത്തിൽ നിന്ന് വേളാങ്കണ്ണിക്ക് കെ.എസ്.ആർ.ടി.സിയുടെ പുതിയ സർവിസ്. തിരുവനന്തപുരത്തുനിന്ന് തീർഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് കെ.എസ്.ആർ.ടി.സി പുതിയ സൂപ്പർ ഫാസ്റ്റ് സർവിസാണ് ആരംഭിക്കുന്നത്. നെയ്യാറ്റിൻകര ഡിപ്പോക്ക് കീഴിലാവും കെ.എസ്.ആർ.ടി.സി ബസ് സർവിസ് നടത്തുക.
തിരുവനന്തപുരം, ബാലരാമപുരം, നെയ്യാറ്റിൻകര, പാറശാല, കളിയിക്കാവിള, നാഗർകോവിൽ, തിരുനെൽവേലി, മധുര, തിരിച്ചിപ്പള്ളി, തഞ്ചാവൂർ, നാഗപട്ടണം വഴിയാണ് ബസ് സർവിസ് നടത്തുക. ദിവസേന വേളാങ്കണ്ണിയിലേക്ക് സർവിസ് ഉണ്ടാകും. നിലവിൽ സ്വകാര്യ ബസുകൾ മാത്രം കൂടിയ നിരക്കിൽ സർവിസ് നടത്തുന്ന റൂട്ടിൽ കെ.എസ്.ആർ.ടി.സി എത്തുന്നതോടെ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.
800 രൂപ മുതൽ 2499 രൂപവരെയാണ് നിലവിൽ വിവിധ തരത്തിലുള്ള സ്വകാര്യ ബസ് സർവിസുകാർ ഈടാക്കുന്നത്. പുതിയ സർവിസിനായി ബസ് അനുവദിച്ചിട്ടുണ്ടെന്നും അന്തർസംസ്ഥാന സർവിസുകൾക്ക് ആവശ്യമായ മറ്റു ഔദ്യോഗിക അനുമതികൾ ലഭ്യമാകുന്ന മുറക്കം സർവിസ് ഉടൻ ആരംഭിക്കുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി. നിലവിൽ തെക്കൻ കേരളത്തിൽ ചങ്ങനാശേരിയിൽനിന്ന് മാത്രമാണ് കെ.എസ്.ആർ.ടി.സി വേളാങ്കണ്ണി സർവിസ് നടത്തുന്നത്. സൂപ്പർ ഡീലക്സ് ബസാണ് ഈ റൂട്ടിൽ ഓടുന്നത്. 890 രൂപയാണ് നിരക്ക്. തിരുവനന്തപുരം-വേളാങ്കണ്ണി സർവിസിന്റെ നിരക്കും സമയവും അനുമതി ലഭിക്കുന്ന മുറക്കം പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.
നാലമ്പല ദർശനത്തിനും ആറന്മുള വള്ളസദ്യയുണ്ണാനും അവസരമൊരുക്കി കെ.എസ്.ആർ.ടി.സി മലപ്പുറം ബജറ്റ് ടൂറിസം സെൽ. ജൂലൈയിലെ ടൂർ പാക്കേജിലൂടെ കുറഞ്ഞ ചെലവിൽ നാലമ്പലദർശനവും ആറന്മുളയിലെ പരമ്പരാഗത വള്ളസദ്യയും ആസ്വദിക്കാം. ഇതുൾപ്പെടെ 34 യാത്രകളാണ് ജൂലൈയിൽ ബജറ്റ് സെല്ലിന് കീഴിൽ നടത്തുന്നത്. വള്ളസദ്യയും പഞ്ചപാണ്ഡവക്ഷേത്ര സന്ദർശനവും ഉൾപ്പെടുന്ന ഒരു ദിവസത്തെ യാത്രയാണ് ആകർഷണം. ജൂലൈ 28ന് രാത്രി എട്ടിന് പുറപ്പെട്ട് പിറ്റേന്ന് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ബസ് ചാർജ്, ഫ്രഷ്അപ് സൗകര്യം, വള്ളസദ്യ ഫീസ് ഉൾപ്പെടെ ഒരാൾക്ക് 2140 രൂപയാണ് നിരക്ക്.
ജൂലൈ 21, 31 തിയതികളിലാണ് എറണാകുളം മാമലശ്ശേരി ശ്രീരാമ ക്ഷേത്രം, മേമുറി ഭരതക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, നെടുമൂട് ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന നാലമ്പലദർശന യാത്ര. ഒരു ദിവസത്തെ ഈ യാത്രക്ക് 990 രൂപയാണ് നിരക്ക്. ബസ് ചാർജ് ഒഴികെയുള്ള ചെലവുകൾ യാത്രക്കാർ വഹിക്കണം. രാവിലെ മൂന്നിന് പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.
28ന് നാലിനു പുറപ്പെടുന്ന ഗുരുവായൂർ, കാടാമ്പുഴ, ചന്ദനക്കാവ് ക്ഷേത്ര സന്ദർശനങ്ങൾ ഉൾപ്പെടുന്ന 570 രൂപയുടെ യാത്രയാണ് ജൂലൈയിലെ മറ്റൊരു പ്രത്യേകത. ഗോവ (ജൂലൈ 10, നാല് ദിവസം-7550 രൂപ), ഊട്ടി (ജൂലൈ 7, 11, 22-750 രൂപ), മൂന്നാർ-വട്ടാവാട (ജൂലൈ 4, 11, 18, രണ്ട് ദിവസം-1680 രൂപ), നെല്ലിയാമ്പതി (ജൂലൈ 2, 18- 830 രൂപ), മലക്കപ്പാറ (ജൂലൈ 5, 12, 19, 26-900 രൂപ), ഇല്ലിക്കൽ-മലങ്കര ഡാം (ജൂലൈ 4, 8,16-900 രൂപ) എന്നിവയാണ് ജൂലൈയിലെ മറ്റ് പ്രധാന യാത്രകൾ. വിവരങ്ങൾക്കും ബുക്കിങ്ങിനും: 9400128856, 9188938531.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.