മുഖ്യമന്ത്രിയുടെ കോലവുമായി വള്ളം തുഴഞ്ഞ് ഡി.വൈ.എഫ്.ഐ; അവധി നൽകില്ലെന്ന പരാമർശത്തിൽ പ്രതിഷേധം

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് ഒരു കാരണവശാലും പ്രാദേശിക അവധി നൽകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശത്തിനെതിരെ കുട്ടനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ ഡി.വൈ.എഫ്.ഐ തിരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ കോലം വഹിച്ച് വള്ളം തുഴഞ്ഞുകൊണ്ടുള്ള പ്രതിഷേധ പ്രകടനമാണ്. പരാമർശം പുറത്തുവന്നതോടെ ജലോത്സവ പ്രേമികളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

ചമ്പക്കുളം കവലയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം വള്ളംകളി പ്രേമികളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. നേരത്തെ, ചമ്പക്കുളം മൂലം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലും കുട്ടനാട്ടിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. നിയമസഭയിൽ കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്. ഔദ്യോഗിക മറുപടി നൽകിയ ശേഷം, മൈക്ക് ഓഫാണെന്ന് കരുതി സഹപ്രവർത്തകരോട് 'ഒരു കാരണവശാലും അവധി നൽകില്ലെന്ന്' അദ്ദേഹം പറയുകയായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കുട്ടനാട്ടുകാർക്കിടയിൽ വലിയ അമർഷം ഉടലെടുത്തത്.

കുട്ടനാടിന്റെ അഭിമാനമായി കണക്കാക്കുന്ന ജലോത്സവത്തോട് സർക്കാർ കാണിക്കുന്ന ഈ അവഗണന വേദനിപ്പിക്കുന്നതാണെന്ന് സംഘാടക സമിതി അംഗങ്ങൾ വ്യക്തമാക്കി. സർക്കാർ മുൻകൈയെടുത്ത് നടത്തേണ്ട പരിപാടിയോട് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നിലപാടുണ്ടായത് ഔചിത്യത്തിന് നിരക്കാത്തതാണെന്നാണ് പ്രധാന വിമർശനം. സർക്കാർ തങ്ങളുടെ നിലപാട് തിരുത്തുമെന്നും വള്ളംകളിയുടെ പാരമ്പര്യം മാനിച്ച് പ്രാദേശിക അവധി പ്രഖ്യാപിക്കുമെന്നുമാണ് സംഘാടകർ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ആലപ്പുഴയുടെ തനത് സംസ്കാരത്തിന്റെ ഭാഗമായ വള്ളംകളിക്ക് അവധി നൽകണമെന്ന ആവശ്യം കുട്ടനാട്ടിലുടനീളം ബലപ്പെടുമ്പോൾ, മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും അനുകൂലമായ ഒരു തീരുമാനം ഉണ്ടാവുമോയെന്ന കാത്തിരിപ്പിലാണ് ഇവിടുത്തെ ജനങ്ങൾ.

Tags:    
News Summary - DYFI protests by rowing a boat with the Chief Minister's effigy; outrage over remarks on denying holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.