കോട്ടയം: സർവീസിൽ നിന്ന് വിരമിച്ച ശേഷവും കാറിൽ നക്ഷത്ര ചിഹ്നം വച്ച് യാത്ര ചെയ്ത മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 250 രൂപയാണ് പിഴ ചുമത്തിയത്. ട്രാന്‍സ്പോര്‍ട് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗത്തിന്‍റെ നടപടി.
സർവീസിൽനിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ടോമിൻ തച്ചങ്കരി തന്റെ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ ഉപയോഗിച്ചത് വിവാദമായിരുന്നു. കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറിൽ നമ്പർ പ്ലേറ്റിനോട് ചേർന്ന് നക്ഷചിഹ്നമുള്ള ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. ബോർഡ് തുണി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നുവെങ്കിലും കവർ മാറ്റിയപ്പോൾ നക്ഷത്രങ്ങൾ വ്യക്തമായിരുന്നു. മാധ്യമങ്ങള്‍ ചിത്രീകരിച്ചതോടെ എടുത്ത് മാറ്റുകയും ചെയ്തിരുന്നു.
സംഭവത്തിൽ സംസ്ഥാന പൊലിസ് മേധാവി, കോട്ടയം എസ്പിയോട് റിപ്പോർട്ട് തേടിയിരുന്നു. ഡി.ജി.പിക്ക് ലഭിച്ച പരാതിയിലായിരുന്നു നടപടി. തച്ചങ്കരി പിഴ ഒടുക്കുകയും ചെയ്തു.
എന്നാൽ താന്‍ ത്രീ സ്റ്റാർ ബോർഡ് വച്ച് യാത്ര ചെയ്തിട്ടില്ലെന്നും ബോർഡ് മറച്ച നിലയിലായിരുന്നുവെന്നുമായിരുന്നു തച്ചങ്കരിയുടെ വിശദീകരണം. ബോർഡ് അഴിച്ചുമാറ്റാതിരുന്നത് ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതോടെ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവി കോട്ടയം ജില്ല പൊലീസ് മേധാവിയോടായിരുന്നു റിപ്പോര്‍ട്ട് തേടിയത്. പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷം കേസെടുക്കണോയെന്നത് ഉൾപ്പെടെ തീരുമാനിക്കും. അധികാര ചിഹ്‌നങ്ങൾ ദുരുപയോഗിക്കുന്നത് ആൾ മാറാട്ടത്തിന് തുല്യമെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.