മന്ത്രി ശിവൻകുട്ടി ഇന്നും സഭയിലെത്തിയില്ല; ആരോഗ്യ കാരണങ്ങളാലെന്ന് വിശദീകരണം

തിരുവനന്തപുരം: നിയമസഭ കൈയ്യാങ്കളിക്കേസ് ചൂടുള്ള ചർച്ചയായി തുടരുമ്പോൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രണ്ടാംദിവസവും സഭയിലെത്തിയില്ല. ആരോഗ്യ കാരണങ്ങളാലാണ് മന്ത്രി സഭയിലെത്താത്തതെന്നാണ് വിശദീകരണം. പനി ബാധിച്ച് വിശ്രമിക്കുന്നതിനാൽ മൂന്നു ദിവസം സഭയിൽ എത്താനാകില്ലെന്ന് മന്ത്രിയുടെ ഒാഫിസ് അറിയിച്ചത്. ഇന്നലെ പ്ലസ് ടു ഫലം പ്രഖ്യാപിച്ചുള്ള വാർത്താസമ്മേളനത്തിന് മന്ത്രി എത്തിയിരുന്നു. 

മന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോ‍യി. കയ്യാങ്കളിക്കേസ് നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. മന്ത്രി ശിവൻകുട്ടി‍യെ പുറത്താക്കാൻ മുഖ്യമന്ത്രി ആർജവം കാണിക്കണം. കോടതി വിധിയിൽ സന്തോഷിക്കുന്നത് മുൻ മന്ത്രി കെ.എം. മാണിയുടെ ആത്മാവായിരിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

കയ്യാങ്കളിക്കേസിൽ മന്ത്രി ശിവൻകുട്ടിക്കെതിരായ സുപ്രീംകോടതി വിധി നിയമസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി. തോമസ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വിദ്യാർഥികൾക്ക് മാതൃകയാകാൻ വിദ്യാഭ്യാസ മന്ത്രിക്ക് സാധിക്കുമോ‍? എന്ന് ചോദിച്ച പി.ടി. തോമസ്, മന്ത്രിയെ പുറത്താക്കിയില്ലെങ്കിൽ മുഖ്യമന്ത്രി അതിനേക്കാൾ വലിയ കുറ്റവാളിയാകുമെന്ന് ചൂണ്ടിക്കാട്ടി.

രാജിവെക്കേണ്ട പ്രശ്നമായി കോടതി വിധിയെ കാണേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. കേസ് പിൻവലിക്കാനുള്ള നടപടി നിയമവിരുദ്ധമല്ല. സുപ്രീംകോടതി വിധി അംഗീകരിക്കാൻ ബാധ്യസ്ഥരാണ്. പൊതുതാൽപര്യം പരിഗണിച്ചാണ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയത്.

പ്രോസിക്യൂട്ടറുടെ നടപടിയിൽ അസ്വാഭാവികതയില്ല. അപേക്ഷ സമർപ്പിക്കാൻ പ്രോസിക്യൂട്ടർക്ക് അവകാശമുണ്ട്. കേസ് പിൻവലിക്കാനുള്ള നടപടികൾ നിയമവിരുദ്ധമായിരുന്നില്ല. അസാധാരണമായ ഒരു നടപടിയിൽ സർക്കാർ സ്വീകരിച്ചിട്ടില്ല.

ഒരു കാലത്ത് പ്രക്ഷുബ്ധമായ സാഹചര്യത്തിൽ ഉണ്ടായ സംഭവമാണ്. വനിതാ അംഗങ്ങളുടെ പരാതി പൊലീസിന് കൈമാറിയിട്ടില്ല. അന്നുണ്ടായത് ഏകപക്ഷീയ നിലപാടാണ്. കേസ് പിൻവലിക്കാനുള്ള നടപടി ദുരുദ്ദേശമല്ലെന്ന് കോടതിയിൽ പറഞ്ഞിട്ടുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർ നടപടിയുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015ൽ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ അതിക്രമങ്ങളാണ് കേസിനാധാരം. നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.

കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻകുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഇന്നലെ വിധിച്ചു. മന്ത്രി ശിവൻ കുട്ടിയെ കൂടാതെ മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എമാരാ‍യ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ.

Tags:    
News Summary - Minister Sivankutty still not in the House; Explanation for health reasons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.