കോഴിക്കോട്: കാലടി സംസ്കൃത സർവകലാശാലയിൽ സി.പി.എം നേതാവും മുൻ എം.പിയുമായ എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തിനെതിരെ ഇന്‍റർവ്യു ബോർഡിലെ മൂന്ന് വിഷയ വിദഗ്ധർ രംഗത്തെത്തി. സർവകലാശാലയിലെ മലയാളം വിഭാഗത്തിലായിരുന്നു രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ അസിസ്റ്റന്‍റ് പ്രഫസറായി നിയമിച്ചത്.
ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരിയുടെ പേര് ലിസ്റിലുണ്ടായിരുന്നില്ലെന്നും കാണിച്ച് ഡോ. ഉമർ തറമേൽ, കെ.എം. ഭരതൻ, പി. പവിത്രൻഎന്നിവർ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും കത്ത് നൽകി. നിനിത കണിച്ചേരിക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും മറ്റൊരു ഉദ്യോഗാർഥിയാണ് ഒന്നാം റാങ്കിൽ ഉണ്ടായിരുന്നതെന്നും അവർ വ്യക്തമാക്കി.
വിഷയത്തിൽ ആദ്യം ഫേസ്ബുക്കിലൂടെ പ്രതികരിച്ച ഉമർ തറമേൽ ഇനി വിഷയ വിദഗ്ധനായി അഭിമുഖങ്ങളിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
'അധ്യാപന ജീവിതത്തിൽ ഏറെ കലാലയങ്ങളിൽ ഇങ്ങനെ പോകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും സമരം ചെയേണ്ടി വന്നിട്ടുണ്ട്. എന്നാൽ സ്വപ്നത്തിൽ പോലും നിനക്കാത്ത മട്ടിൽ, റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സർവകലാശാലയിൽ നിന്നും ഇതാദ്യമാണുണ്ടായത്. ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും ഞാനും സഹവിദഗ്ധരും സർവകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട് '' -ഉമർ തറമേൽ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം നിതയുടെ നിയമനം സംബന്ധിച്ച വിവാദം അസംബന്ധവും അനാരോഗ്യകരവും അടിസ്ഥാനരഹിതവുമെന്ന് കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് പറഞ്ഞു.
യു.ജി.സി ചട്ടങ്ങൾ പൂർണമായി പാലിച്ചാണ് നിയമനം. മൂന്ന് സബ്ജക്ട് എക്സ്പെർട്ടുകൾ ഉൾപ്പെടെ ഏഴു പേർ ഉൾപെടുന്നതാണ് സെലക്ഷൻ കമ്മിറ്റിയെന്നും ഏഴുപേരും സ്വന്തം കൈപ്പടയിൽ ഉദ്യോഗാർഥിയുടെ േപരെഴുതി രേഖപ്പെടുത്തിയ മാർക്കിെൻറ അടിസ്ഥാനത്തിൽ ഒന്നാം റാങ്ക് ലഭിച്ചയാൾക്കാണ് നിയമനം നൽകിയതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.