തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിനെതിരെ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. സുരേഷ് ഗോപിയുടെ പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ജീർണ്ണ മനസിന് ഉടമയാണ് സുരേഷ് ഗോപിയെന്നും ഇത്തരം പരാമർശങ്ങൾ മുൻപും സുരേഷ് ഗോപി നടത്തിയിട്ടുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു.
ഭിക്ഷ തരുന്നത് പോലെയാണ് കേരളം പിന്നിലാണെന്ന് പ്രഖ്യാപിക്കണമെന്ന ജോർജ് കുര്യന്റെ പ്രസ്താവന. കേരളം മുന്നിലായതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ കേരളം മുന്നിലായതിന്റെ ശിക്ഷയാണ് കേന്ദ്ര സർക്കാറിൽ നിന്ന് നേരിടുന്ന അവഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോത്രകാര്യ വകുപ്പ് ബ്രാഹ്മണനോ, നായിഡുവോ കൈകാര്യം ചെയ്താൽ ആദിവാസികൾക്ക് പുരോഗതിയുണ്ടാവുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. ആദിവാസി വകുപ്പ് തനിക്ക് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം നിരവധി തവണ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോത്രകാര്യ വകുപ്പ് ആദിവാസികൾ തന്നെ കൈകാര്യം ചെയ്യുന്നത് ഒരു ശാപമാണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
പ്രസ്താവന വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി പിന്നീട് രംഗത്തെത്തി. തന്‍റെ പരാമർശങ്ങളെ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും മുന്നാക്ക ജാതിക്കാരുടെ കാര്യം നോക്കാൻ പിന്നാക്ക വിഭാഗക്കാരെയും കൊണ്ടുവരണമെന്നും താൻ പറഞ്ഞിരുന്നതായും സുരേഷ് ഗോപി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.