പത്തനംതിട്ട: മണിയാർ കാർബൊറാണ്ടം ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് തിരിച്ചയച്ചു. കാര്‍ബൊറാണ്ടം ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ തടഞ്ഞതെന്നാണ് ആരോപണം. ഊർജ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥ സംഘത്തെയാണ് തടഞ്ഞത്. കെ.എസ്.ഇ.ബി സ്ഥാപിച്ച ബോർഡ് നശിപ്പിച്ചതായും പരാതിയുണ്ട് .
എന്നാൽ, രണ്ട് കരാർ തൊഴിലാളികളെ മാത്രമാണ് ഏറ്റെടുക്കലിന് കെ.എസ്.ഇ.ബി അയച്ചതെന്നും പറയപ്പെടുന്നു. മണിയാറില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ചെറുകിട ജലവൈദ്യുതി പദ്ധതി ഏറ്റെടുക്കണമെന്ന് ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വൈദ്യുതി ബോര്‍ഡ് ചെയര്മാന് ഏപ്രിൽ 28നാണ് ഉത്തരവ് നല്‍കിയത്. പദ്ധതിക്കായി 1991 മേയ് 18നാണ് കെ.എസ്.ഇ.ബിയും കാര്‍ബൊറാണ്ടം യൂനിവേഴ്സല്‍ ലിമിറ്റഡുമായി ബില്‍ഡ് ഓണ്‍ ഓപറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ വ്യവസ്ഥപ്രകാരം 30 വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടത്. 1994ല്‍ ഉല്പാദനം തുടങ്ങി. 2024 ഡിസംബറില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായി. പദ്ധതി ഏറ്റെടുത്ത് കെ.എസ്.ഇ.ബിക്ക് കൈമാറണമെന്ന് കാണിച്ച് ഊര്‍ജവകുപ്പിന് നിരവധി കത്തുകളയച്ചെങ്കിലും തീരുമാനമെടുത്തില്ല. പ്രതിവര്‍ഷം മൂന്നുകോടിയിലേറെ യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്ന മണിയാര്‍ പദ്ധതിവഴി ഏറ്റവും കുറഞ്ഞത് 18 കോടി രൂപയുടെ വൈദ്യുതി ലഭിക്കും.
2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ പദ്ധതിക്കുണ്ടായ നാശം പരിഹരിക്കാന്‍ വന്‍തുക നിക്ഷേപിച്ചെന്നും പകരമായി കാലാവധി 25 വര്‍ഷം കൂടി നീട്ടണമെന്നുമാണ് കമ്പനിയുടെ ആവശ്യം. പദ്ധതിയിൽ 30 വർഷംകൊണ്ട് സ്വകാര്യ കമ്പനിക്കുണ്ടായ ലാഭം ഏകദേശം 300 കോടി രൂപയിലേറെയാണ്. നടത്തിപ്പ് കാലാവധി നീട്ടിക്കിട്ടാന്‍ മൂന്നര വര്‍ഷമായി ശ്രമിക്കുകയാണെന്ന് കാര്‍ബൊറാണ്ടം അധികൃതർ പറഞ്ഞു.
തിരുവനന്തപുരം: കരാര്‍ കാലാവധി കഴിഞ്ഞിട്ടും 14 മാസം മണിയാർ ജലവൈദ്യുത പദ്ധതി കൈവശം വെച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ അനുവദിച്ചതിലൂടെ കാര്‍ബൊറാണ്ടം യൂനിവേഴ്സല്‍ കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാൻ സർക്കാറും വൈദ്യുതി ബോർഡും കൂട്ടുനിന്നതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
2024 ഡിസംബര്‍ 31ന് കരാര്‍ അവസാനിച്ച പദ്ധതി വൈദ്യുതി ബോര്‍ഡിന് കൈമാറുന്നതിനു പകരം 14 മാസം കൂടി വൈദ്യുതി ഉൽപാദിപ്പിച്ച് വിൽക്കാൻ കാർബൊറാണ്ടത്തിന് സർക്കാർ അനുമതി നൽകി.
ഇതിലൂടെ ബോർഡിന് 56 കോടി രൂപയുടെ നഷ്ടമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കൃഷ്ണന്‍കുട്ടിയും വൈദ്യുതി ബോര്‍ഡും ഈ പകല്‍ക്കൊള്ളക്ക് കൂട്ടുനില്‍ക്കുന്നു. പദ്ധതി തിരിച്ചെടുക്കാൻ വൈകിയതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം. ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.