കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിലെ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. തൃശൂർ സ്വദേശിയായ ബസ് ഉടമയാണ് കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യയെ (സി.സി.ഐ) സമീപിച്ചത്.
സി.സി.ഐ ഹരജി ഫയലിൽ സ്വീകരിച്ചതോടെ പദ്ധതിയുടെ സാധുത സംബന്ധിച്ച നിയമപോരാട്ടത്തിനു കൂടിയാണ് തുടക്കമാകുന്നത്. ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ല പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി ആലപ്പാട്ടാണു ഹരജി സമർപ്പിച്ചത്. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതു സ്വകാര്യ ബസുകളുടെ മത്സര ക്ഷമത ഇല്ലാതാക്കിയെന്നും കെ.എസ്.ആർ.ടി.സിക്കു മാത്രം നേട്ടം ലഭിക്കാൻ ഇടയാക്കിയെന്നുമാണു ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്.
സൗജന്യയാത്ര അനുവദിച്ചത് വിപണിയിലെ തുല്യമത്സരത്തിന് വിരുദ്ധമാണ്, ഇത് സ്വകാര്യ ബസുകളുടെ നിലനില്‍പ്പിനെ ബാധിച്ചു. പദ്ധതി കാരണം യാത്രക്കാര്‍ കൂട്ടത്തോടെ കെ.എസ്.ആർ.ടി.സിയിലേക്ക് മാറിയതിനാല്‍ സ്വകാര്യ ബസ് ഉടമകള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്നും ഇതിനകം നൂറുകണക്കിന് സര്‍വിസുകള്‍ നിലച്ചതായും ഹരജിയില്‍ വ്യക്തമാക്കുന്നു. നഷ്ടം മൂലം ഇതിനകം 750 സ്വകാര്യ ബസുകൾ സർവിസ് നിർത്തി. കൂടുതൽ ബസുകൾ സർവിസ് അവസാനിപ്പിക്കുന്നതിന്റെ വക്കിലാണ്. ഓരോ ദിവസവും കൂടുതൽ സ്ത്രീ യാത്രക്കാർ ഒഴിഞ്ഞു പോകുന്നതു സ്വകാര്യ ബസുകളുടെ സാമ്പത്തിക നഷ്ടം വർധിപ്പിക്കുന്നു. സർവിസുകൾ ഇല്ലാതാകുന്നത് ആയിരക്കണക്കിനാളുകളുടെ തൊഴിൽ നഷ്ടത്തിനാണ് ഇടയാക്കുന്നതെന്നും ഹരജിയിൽ പറയുന്നു.
വനിതകൾക്കായുള്ള കേരള സർക്കാറിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്ര പദ്ധതി വൻവിജയമായിരുന്നു. എന്നാൽ, സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ബസൊന്നിന് 1000 മുതൽ 4000 വരെ പ്രതിദിന കലക്ഷൻ കുറഞ്ഞതായാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്. അതേസമയം സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണം കൂട്ടാൻ എം.എൽ.എമാരുടെ ഫണ്ടിൽനിന്ന് ബസ് വാങ്ങാൻ ആലോചന നടത്തുകയാണ് സർക്കാർ.
പ്ലാൻ ഫണ്ടിൽ നിന്ന് തുക ഉപയോഗിച്ച് ബസ് വാങ്ങി മണ്ഡലത്തിനായി നൽകും. ജീവനക്കാരെയും പരിപാലനവും കെ.എസ്.ആർ.ടി.സി നിർവഹിക്കും. ഉടൻ ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയേക്കുമെന്ന് ഗതാഗത മന്ത്രി പറയുന്നത്. സംസ്ഥാനത്തെ ബസുകളുടെ കുറവ് പരിഹരിക്കാൻ പുതിയ നീക്കം സഹായകരമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.