കോട്ടയം: ഏറ്റുമാനൂരിൽ അപകടത്തെ തുടർന്ന് സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ സ്വദേശി ബിനു ആണ് മരിച്ചത്. അപകടമുണ്ടായ ശേഷം എട്ടു മണിക്കൂറോളം റോഡിൽ കിടന്ന ബിനുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നാട്ടുകാർ തയ്യാറായിരുന്നില്ല. അപസ്മാരം ഉണ്ടായിരുന്ന ബിനു അമിതമായി മദ്യപിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ബിനുവിനെ ഫയർഫോഴ്സ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു.
ഇന്നലെ അര്‍ധരാത്രി 12ഓടെ ഏറ്റുമാനൂരില്‍ വെച്ചാണ് ബിനുവും സുഹൃത്തും സഞ്ചരിച്ച ഓട്ടോ അപകടത്തില്‍പ്പെട്ടത്. ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന് നൂറ് മീറ്റർ അകലെയായിരുന്നു അപകടം. അപകടം കണ്ടെത്തിയ നാട്ടുകാരില്‍ ചിലര്‍ വന്ന് ഓട്ടോ നേരെയാക്കി. എന്നാൽ, പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ ഓട്ടോയില്‍ തന്നെ കിടത്തുകയാണ് ചെയ്തത്.
തുടര്‍ന്ന് അപകട സ്ഥലത്ത് നിന്നും അല്‍പ്പം മുമ്പോട്ട് പോയ ശേഷം ബിനുവിന്‍റെ സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ വണ്ടി നിര്‍ത്തി പരിക്കേറ്റ ബിനുവിനെ ഒരു കടയുടെ വരാന്തയില്‍ കിടത്തുകയും ചെയ്തു. അല്‍പ്പസമയത്തിന് ശേഷം ബിനുവിനെ ഉപേക്ഷിച്ച് സുഹൃത്ത് ഓട്ടോയുമായി കടന്നുകളയുകയായിരുന്നു. പരിക്കേറ്റ ബിനു റോഡരികില്‍ കിടന്ന് പുളയുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.