കൊച്ചി: വി.ഡി. സതീശൻ പൂക്കി മുഖ്യമന്ത്രിയായിട്ട് കാര്യമില്ലെന്നും സാധാരണക്കാരുടെ പ്രശ്നത്തിന് ഒന്നാമത് പരിഗണന നൽകണമെന്നും മുൻ മന്ത്രിയും സി.പി.എം നേതാവുമായ ആർ.ബിന്ദു. എറണാകുളം മലയിടംതുരുത്ത് പാരിയാത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കലിനെതിരെ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ഐക്യദാർഢ്യ സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഇതുവരെ വി.ഡി സതീശനായിരുന്ന നമ്മുടെ മുഖ്യമന്ത്രി, സത്യപ്രതിജ്ഞാവേളയിൽ വടശ്ശേരി ദാമോദര മേനോൻ സതീശനായി മാറിയത് കേവല യാദൃഛികതയാണ് എന്ന് താൻ കരുതുന്നില്ലെന്നും ബിന്ദു പറഞ്ഞു. ‘പലവിധ സാമുദായിക ചേരികളെ പ്രയോജനപ്പെടുത്തി, എല്ലാ സാമുദായിക സംഘടനകളുമായി സംസാരിച്ച്, അവരുടെയൊക്കെ കാര്യം ഞങ്ങൾ ശരിയാക്കി തരാം എന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണല്ലോ നമ്മുടെ പൂക്കി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ആളുകൾ അധികാരത്തിലെത്തിയത. അത് മറന്നു പോകരുത്.
അങ്ങേയറ്റം പ്രയാസകരമായ ജീവിതം നയിക്കുന്ന ദയനീയരായ മനുഷ്യരോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കാൻ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഏതൊരു ഗവൺമെന്റിനും ഒന്നാമത്തെ ഉത്തരവാദിത്വം ഉണ്ട് എന്ന് ആ പൂക്കി മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുന്നു. അടിത്തട്ടിലെ സാധാരണ മനുഷ്യർക്ക് ഒന്നാമത് പരിഗണന കൊടുക്കണം. ജീവിതത്തിൽ ഏറ്റവും പ്രയാസം അനുഭവിക്കുന്ന മനുഷ്യർക്ക് ഒന്നാമത് പരി പരിഗണന കൊടുക്കണം.
10 വർഷക്കാലം പിണറായി വിജയൻ നയിച്ച ഗവൺമെന്റ് ആ നിലയിലാണ് നയങ്ങൾ മുന്നോട്ടു കൊണ്ടുപോയത്. ആ ഗവൺമെന്റിന്റെ ആദ്യ ക്യാബിനറ്റിലെ ആദ്യ തീരുമാനം അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും എന്നുള്ളതായിരുന്നു. 64,000 അതിദാരിദ്ര്യ കുടുംബങ്ങളെ വിമോചിപ്പിക്കാൻ ആ ഗവൺമെന്റിന്റെ കാലത്ത് നമുക്ക് സാധിച്ചു. കേരളം ലോകത്തിന്റെ മുൻപാകെ ഉയർത്തിപ്പിടിക്കുന്ന അഭിമാനകരമായ കേരള വികസന മാതൃകയുടെ തിളക്കമാർന്ന അധ്യായങ്ങളിൽ ഒന്നായിരുന്നു അത്.
അടിത്തട്ടിലെ അതിസാധാരണക്കാരായ മനുഷ്യർക്ക്, ദലിത് -ആദിവാസി -പിന്നോക്ക ജനവിഭാഗങ്ങൾക്ക് അവരുടെ അധ്വാനത്തിന് ആനുപാതികമായ നിലയിൽ ജീവിത നിലവാരം ഉറപ്പാക്കാൻ സമൂഹത്തിന് ബാധ്യതയുണ്ട്. ആ ബാധ്യത ഞങ്ങൾ ഈ സമരത്തിലൂടെ പൊതുസമൂഹത്തിന്റെ മുൻപാകെ ചൂണ്ടി കാണിക്കുകയാണ്.
ജാതിശ്രേണിയുടെ മുകൾതട്ടിൽ വ്യാപരിച്ചുകൊണ്ടിരിക്കുന്ന പ്രിവിലേജ് വിഭാഗങ്ങളുടെ താലപര്യങ്ങൾക്ക് വിധേയപ്പെട്ടുകൊണ്ട് പാവപ്പെട്ട ദലിത് പിന്നാക്ക വിഭാഗങ്ങളെ അടിച്ചമർത്താനുള്ള പരിശ്രമം ഉണ്ടായാൽ അതിനെ ചെറുത്തു തോൽപ്പിക്കാനുള്ള ത്രാണി ഇപ്പോഴും കേരളത്തിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് ഉണ്ട് എന്നതിൽ യാതൊരു സംശയവും വേണ്ട.
സത്യപ്രതിജ്ഞാവേളയിൽ അതുവരെ വിഡി സതീശനായിരുന്ന നമ്മുടെ മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശനായി മാറിയത് കേവല യാദൃഛികതയാണ് എന്ന് ഞാൻ കരുതുന്നില്ല. ആ ഒരു സമീപനം കേരളത്തിൽ ഇനി അഞ്ചു വർഷക്കാലം തുടരുന്ന പക്ഷം, തീർച്ചയായും ജാതി സമവാക്യങ്ങളിൽ അഭിരമിച്ച് അധികാരത്തിന്റെ അപ്പകഷ്ണങ്ങൾ പങ്കുവെക്കാം എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. എന്നാൽ, അടിത്തട്ടിലെ മനുഷ്യരുടെ പ്രയാസങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ഞങ്ങൾക്ക് ഭരണമോ ഗവൺമെന്റോ അല്ല പ്രധാനപ്പെട്ട കാര്യം, ജനങ്ങളുടെ ജീവൻ പ്രശ്നങ്ങളാണ്.
ഞങ്ങൾ ഭരണത്തിൽ വരുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിപ്പിക്കുക എന്നതാണ്. പ്രത്യേകിച്ച്, സാധാരണക്കാരായ സാമാന്യ ജീവിതം നയിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരുടെ ജീവിതമാണ്. അതുകൊണ്ടാണ് സാമൂഹ്യ പെൻഷനുകളടക്കമുള്ള ക്ഷേമ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ തീരുമാനിച്ചത്. ആ ഗവൺമെന്റ് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളുടെ ഒരു ഭാഗം മാത്രമാണ്.
ഗവൺമെന്റ് ഉണ്ടാക്കി അതിന്റെ ശീതളിമ അനുഭവിച്ചുകൊണ്ടല്ല കമ്മ്യൂണിസ്റ്റ് പാർട്ടി നീണ്ടകാലം ഇവിടെ പ്രവർത്തിച്ചത്. സാധാരണക്കാരായ ജനങ്ങൾ, തൊഴിലാളികൾ, കർഷകർ, കർഷക തൊഴിലാളികൾ, സ്ത്രീകൾ, ദലിത് പിന്നോക്ക വിഭാഗങ്ങൾ എന്നിവരുടെയൊക്കെ അവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ ഏറെ പണിയെടുത്തത്. സമര പ്രക്ഷോഭങ്ങൾ നടത്തിയതും അടിയും ഇടിയും ഒക്കെ ഏറ്റുവാങ്ങിയതും അതിനുവേണ്ടിയാണ്. ഇന്ന് ലോകത്ത് തന്നെ ബദൽ മുദ്രാവാക്യങ്ങൾ സാക്ഷാത്കരിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള സാമൂഹ്യ ശാസ്ത്രജ്ഞർക്കും സാമ്പത്തിക ശാസ്ത്രജ്ഞർക്കും പഠിക്കാൻ കഴിയുന്ന കേരള മോഡൽ വികസനത്തിന്റെ ദാതാക്കളായി നമുക്ക് നിലകൊള്ളാൻ സാധിച്ചത് അതിന്റെ ഭാഗമായിട്ടാണ്’ -ആർ. ബിന്ദു പറഞ്ഞു.
മലയിടംതുരുത്ത് പാരിയാത്തുകാവ് ഉന്നതിയിലെഎട്ടു കുടുംബങ്ങൾക്ക് മാത്രമല്ല, കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള ആദിവാസി വിഭാഗങ്ങൾക്കും പട്ടികജാതി വിഭാഗങ്ങൾക്കും ഈ ഭൂമിയിലുള്ള അവകാശം ഉറപ്പിക്കാൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ബിന്ദു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.