പൊലീസിലും വൻ അഴിച്ചുപണി; പി. വിജയന് ക്രമസമാധാന ചുമതല, എ.പി ഷൗക്കത്തലി കോഴിക്കോട് സിറ്റി കമ്മീഷണർ; 30 ഉദ്യോഗസ്ഥർക്ക് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എ.ഡി.ജി.പി റാങ്ക് മുതൽ എസ്.പി റാങ്ക് വരെയുള്ള 30 ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഇന്റലിജൻസ് എ.ഡി.ജി.പി ആയിരുന്ന പി. വിജയനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആയി നിയമിച്ചു. സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പിയുടെ പൂർണ്ണ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടാകും.

പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായിരുന്ന എസ്. ശ്രീജിത്തിനെ ജയിൽ മേധാവിയായി മാറ്റി. ബൽറാം കുമാർ ഉപാധ്യായയെ ജയിൽ മേധാവി സ്ഥാനത്തുനിന്നും ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി ആയി നിയമിച്ചു.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ആയിരുന്ന എച്ച്. വെങ്കിടേഷിന് അതേ തസ്തികയിൽ പൂർണ്ണ ചുമതല നൽകി. ദിനേന്ദ്ര കശ്യപിനെ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നും ഇന്റലിജൻസ് എ.ഡി.ജി.പി ആയി മാറ്റി നിയമിച്ചു.

ഐ.ജി:

ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് വിഭാഗത്തിൽ നിന്ന് മാറ്റി പൊലീസ് ആസ്ഥാനത്തെ ഐ.ജി ആയി നിയമിച്ചു.

ഇന്റലിജൻസ് ഐ.ജിയായിരുന്ന എസ്. ശ്യാം സുന്ദറിനെ പുതുതായി സൃഷ്ടിച്ച ക്രൈംബ്രാഞ്ച് ഐ.ജി തസ്തികയിൽ നിയമിച്ചു.

ആർ. നിശാന്തിനിയെ പൊലീസ് ആസ്ഥാനത്തുനിന്നും ഇന്റലിജൻസ് ഐ.ജി ആയി മാറ്റി.

ഡി.ഐ.ജി:

കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയെ എറണാകുളം റേഞ്ചിലേക്ക് മാറ്റി.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തികിനെ തൃശൂർ റേഞ്ച് ഡി.ഐ.ജി ആയി നിയമിച്ചു.

തൃശൂർ റേഞ്ചിലെ ടി. നാരായണനെ കണ്ണൂർ റേഞ്ചിലേക്കും എറണാകുളം റേഞ്ചിലെ ഡോ. അരുൾ ആർ.ബി. കൃഷ്ണയെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായും നിയമിച്ചു.

എസ്.പി/കമ്മീഷണർ:

മെറിൻ ജോസഫിനെ കോഴിക്കോട് സിറ്റി കമ്മീഷണർ സ്ഥാനത്തുനിന്നും കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

എ.പി ഷൗക്കത്തലിയെ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പിയിൽ നിന്ന് മാറ്റി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു.

ബി.കെ പ്രശാന്തൻ: കെ.എസ്.ഇ.ബി വിജിലൻസ് ഓഫിസർ സ്ഥാനത്തുനിന്നും തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയായി മാറ്റി.

ഇടുക്കി എസ്.പി കെ.എം. സാബു മാത്യുവിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണനെ കൊല്ലം റൂറൽ പൊലീസ് മേധാവിയായി നിയമിച്ചു.

കൊല്ലം റൂറൽ എസ്.പി ടി.കെ. വിഷ്ണു പ്രദീപ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയാകും.

ഇക്കണോമിക് ഒഫൻസ് വിങ്ങിന്റെ ചുമതലയുള്ള എ. അബ്ദുൽ റഷീദിനെ പാലക്കാട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

എക്സൈസിൽ സേവനമനുഷ്ടിക്കുന്ന എസ്. ദേവ മനോഹർ വയനാട് ജില്ലാ പൊലീസ് മേധാവിയാകും.

ബി. കൃഷ്ണ കുമാറിനെ തൃശൂർ റൂറലിൽ നിന്നും റെയിൽവേ എസ്.പി ആയി മാറ്റി. കണ്ണൂർ സിറ്റി കമ്മീഷണർ പി. നിധിൻരാജിനെ കാസർകോട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. കാസർകോട് എസ്.പി ബി.വി. വിജയ ഭാരത് റെഡിയാണ് പുതിയ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ. അനുജ് പലിവാലിനെ കണ്ണൂർ റൂറലിൽ നിന്നും പൊലീസ് ആസ്ഥാനത്ത് ലോ ആൻഡ് ഓർഡർ എ.ഐ.ജി ആയി നിയമിച്ചു.

കോഴിക്കോട് റൂറൽ എസ്.പി ടി. ഫറാഷിനെ എറണാകുളം കോസ്റ്റൽ പൊലീസ് എ.ഐ.ജി ആയി നിയമിച്ചു. എം.പി. മോഹനചന്ദ്രൻ നായരെ ആലപ്പുഴയിൽ നിന്നും കോഴിക്കോട്-വയനാട് ക്രൈംബ്രാഞ്ച് എസ്.പി ആയി നിയമിച്ചു. റെയിൽവേയുടെ ചുമതലയുള്ള മുഹമ്മദ് നദീമുദ്ദീനാണ് പുതിയ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി. ടെലികോം എസ്.പി ഉമേഷ് ഗോയലിനെ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. മറൈൻ എൻഫോഴ്‌സ്‌മെന്റിൽനിന്ന്

ഡോ. എ. നസീമിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. കോസ്റ്റൽ പൊലീസിൽ നിന്നും സി.എസ്. ഷാഹുൽ ഹമീദിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി ആയി നിയമിച്ചു.

Tags:    
News Summary - Major Reshuffle in Kerala Police Top Brass; P. Vijayan Gets Law & Order Charge, S. Sreejith Appointed Prisons Chief; 30 Officers Transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.