തിരുവനന്തപുരം: ഫിഫ ലോകകപ്പ്ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബാൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നതായി കേരള പൊലീസ്. വ്യാജ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിച്ച് മൊബൈൽ ഫോണിന്റെ നിയന്ത്രണം പൂർണമായും കൈക്കലാക്കിയാണ് തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കവരുന്നത്.
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, വാട്സ്ആപ്, യു ട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. ‘ഫിഫ വേൾഡ് കപ്പ് ലൈവ് ഫ്രീ’, ‘1000+ ടിവി ചാനലുകൾ സൗജന്യം’, ‘പ്രീമിയം ഒ.ടി.ടി ഉള്ളടക്കം ഫ്രീ‘, ‘പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും’തുടങ്ങിയ ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
ഇത്തരം പരസ്യങ്ങളുടെ മറവിൽ HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷനുകൾ പോലെ തന്നെ തോന്നിക്കുന്ന വ്യാജ APK ഫയൽ ഡൗൺലോഡ് ലിങ്കുകൾ ഇവർ പ്രചരിപ്പിക്കുന്നു.
ഈ ആപ്ലിക്കേഷനുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ‘അപ്ഡേറ്റ് റിക്ക്വയേഡ്’ (Update Required), ‘ആക്ടിവേറ്റ് സബ്സ്ക്രിപ്ഷൻ’(Activate Subscription), ‘ഇനേബ്ൾ സർവിസ്’ (Enable Service) തുടങ്ങിയ സന്ദേശങ്ങൾ കാണിക്കുകയും ഇവ സജീവമാക്കാൻ ആവശ്യപ്പെടുകയും ചെയ്യും.
ഇത് വിശ്വസിച്ച് ക്ലിക്ക് ചെയ്യുന്നതോടെ ഫോണിന്റെ Accessibility Service, Screen Overlay, Notification Access തുടങ്ങിയ അതീവ സുരക്ഷാ അനുമതികൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നു. ഇതോടെ ഫോണിന്റെ സുരക്ഷാ സംവിധാനങ്ങൾ പൂർണമായി ദുർബലപ്പെടുകയും, ഉടമയുടെ അറിവോ സമ്മതമോ കൂടാതെ തന്നെ ഫോണിലെ വിവിധ അപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാർ പ്രവേശനം നേടുകയും ചെയ്യും.
ഈ രീതിയിൽ ഫോണിന്റെ നിയന്ത്രണം പൂർണമായും കൈക്കലാക്കിയാണ് യു.പി.ഐ ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം അനധികൃതമായി തട്ടിയെടുക്കുന്നത്.പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊലീസ് നിർദേശിച്ചു
-വ്യാജ APK ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്: ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലെ APK ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്.
-ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ മാത്രം ആശ്രയിക്കുക: ആപ്ലിക്കേഷനുകൾ എപ്പോഴും ഗൂഗ്ൾ േപ്ലസ്റ്റോർ, ആപ്പ്ൾ ആപ് സ്റ്റോർ പോലുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക.
-സൗജന്യ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്: ‘Free Premium Subscription’, ‘Unlimited Sports Access’, ‘Watch All Matches Free’ തുടങ്ങിയ ആകർഷകമായ വാഗ്ദാനങ്ങളിൽ വീഴരുത്.
അനുമതികൾ നൽകുമ്പോൾ സൂക്ഷിക്കുക: Accessibility Service, Install Unknown Apps, Screen Control തുടങ്ങിയ അനുമതികൾ ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകൾ പൂർണമായും ഒഴിവാക്കുക.
സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുക: ബാങ്കിങ്, യു.പി.ഐ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ഫോണിന്റെ സുരക്ഷാക്രമീകരണങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
ലിങ്കുകൾ ഫോർവേഡ് ചെയ്യരുത്: സംശയാസ്പദമായ ഇത്തരം ലിങ്കുകൾ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ യാതൊരു കാരണവശാലും ഫോർവേഡ് ചെയ്യരുത്.
ഏതെങ്കിലും രീതിയിൽ സൈബർ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിലോ, cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.