സുൽത്താൻ ബത്തേരി: നഗരസഭയിലെ തേലമ്പറ്റ ഡിവിഷനിലെ മുൻ കൗൺസിലർ ജയപ്രകാശ് ആക്രമിക്കപ്പെട്ട സംഭവത്തിലെ ദുരൂഹത ഒഴിയുന്നില്ല. സംഭവത്തിൽ സി.പി.എമ്മും മുസ്‍ലിം ലീഗും ബി.ജെ.പിയും പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജയപ്രകാശ് ഇപ്പോൾ ചികിത്സയിലാണ്. മുമ്പ് സി.പി.എമ്മിന്റെ സജീവ പ്രവർത്തകനും ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു ജയപ്രകാശ്. 2015ൽ തേലമ്പറ്റയിൽനിന്നുള്ള മുനിസിപ്പൽ അംഗമായി. പിന്നീട് അദ്ദേഹം പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. അതിനുശേഷം യു.ഡി.എഫുമായി ചേർന്നാണ് തേലമ്പറ്റയിൽ പൊതുപ്രവർത്തനം നടത്തിവന്നിരുന്നത്.
സംഭവത്തിൽ സി.പി.എമ്മിനെ സംശയത്തിന്റെ നിഴലിൽ നിർത്തി യു.ഡി.എഫ് രംഗത്തുവന്നിരുന്നു. സുൽത്താൻ ബത്തേരി പൊലീസാണ് കേസന്വേഷിക്കുന്നത്. ജയപ്രകാശിനെ ആക്രമിക്കാൻ ഉപയോഗിച്ച ഇരുമ്പുവടി പൊലീസ് കണ്ടെടുത്തുവെന്നാണ് വിവരം.
സുൽത്താൻ ബത്തേരി: നഗരസഭയിലെ മുൻ കൗൺസിലറും സി.പി.എം നേതാവുമായിരുന്ന ജയപ്രകാശിനെ മാരകമായി പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചവരെ അറസ്റ്റുചെയ്യണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു.അഭിപ്രായവ്യത്യാസം കാരണം സജീവ രാഷ്‌ട്രീയം ഒഴിവാക്കിയവരെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയുടെ ഇരയാണ് ജയപ്രകാശെന്ന് യോഗം ചൂണ്ടിക്കാട്ടി. സുൽത്താൻ ബത്തേരിയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ചിലർ ശ്രമിക്കുകയാണ്. മണ്ഡലം പ്രസിഡന്റ് അഡ്വ. സതീഷ് പൂതിക്കാട്, ഡി.പി. രാജശേഖരൻ, ഉമ്മർ കുണ്ടാട്ടിൽ, ബാബു പഴുപ്പത്തൂർ, അഡ്വ. ലയണൽ മാത്യു, ടി.എൽ. സാബു, അസീസ് മാടാല, ജോയി തേലക്കാട്, ബിന്ദു സുധീർ ബാബു, സഫീർ പഴേരി, യൂനുസ് അലി എന്നിവർ സംസാരിച്ചു.
സുൽത്താൻ ബത്തേരി: തേലമ്പറ്റ ഡിവിഷനിലെ മുൻ കൗൺസിലർ ടി.കെ. ജയപ്രകാശിനെ മർദിച്ച പ്രതികളെ അടിയന്തരമായി പിടികൂടണമെന്ന് സി.പി.എം നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂന്നുവർഷം മുമ്പ് അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയതാണ്. അതിനുശേഷം അദ്ദേഹം യു.ഡി.എഫ് സഹയാത്രികനാണ്. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ഇപ്പോൾ യു.ഡി.എഫ് പ്രചരിപ്പിക്കുന്നതിൽ വാസ്തവമില്ല. മർദനമേറ്റ വ്യക്തി തനിക്ക് പരാതി ഇല്ലെന്ന് പൊലീസിനോട് പറഞ്ഞതിൽ ദുരൂഹതയുണ്ട്. അതിനാൽ അദ്ദേഹത്തെ ചോദ്യംചെയ്ത് വസ്തുത പുറത്തുകൊണ്ടുവരുവാൻ സുൽത്താൻ ബത്തേരി പൊലീസ് തയാറാകണം. പി.ആർ. ജയപ്രകാശ്, സുരേഷ് താളൂർ, പി.കെ. രാമചന്ദ്രൻ, ടി.കെ. ശ്രീജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കൽപറ്റ: ടി.കെ. ജയപ്രകാശിനെ ആക്രമിച്ചവരെ പിടികൂടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ചികിത്സയിൽ കഴിയുന്ന പ്രകാശനെ ബി.ജെ.പി ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ, നേതാക്കളായ സുരേന്ദ്രൻ ആവേത്താൻ, ടി.എൻ. വിജയൻ, വത്സൻ തോട്ടാമൂല, പി.ആർ. ലക്ഷ്മണൻ എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.