കൽപറ്റ-സുൽത്താൻ ബത്തേരി റൂട്ടിലെ സ്വകാര്യബസിലെ കാലിയായ സീറ്റുകൾ
സുൽത്താൻ ബത്തേരി: പ്രിയദർശിനി ബസുകളുടെ വരവോടെ സ്വകാര്യ ബസുകളിലെ യാത്രാപ്രതിസന്ധി തുടരുമ്പോൾ ജില്ലയിൽ വരാനിരിക്കുന്നത് വലിയ യാത്രാദുരിതം. കൂടുതൽ നഷ്ടം നേരിടുന്ന ബസുകൾ ജൂലൈ 10ഓടെ നിരത്തിൽനിന്ന് പിൻവലിക്കാനാണ് ഉടമകളുടെ തീരുമാനം. എന്നാൽ, ഇത് ഏതെങ്കിലും രീതിയിലുള്ള സമരമല്ലെന്ന് ഉടമകൾ പറയുന്നു. ജൂലൈ ഒന്ന് മുതൽ ജീ ഫോം നൽകി ബസുകൾ നിർത്തിയിടാൻ ഉടമകൾ തീരുമാനിച്ചിരുന്നു. തുടർന്ന് എ.ഡി.എം ഉടമകളെ ചർച്ചക്ക് വിളിക്കുകയും വിശദമായ ചർച്ച നടത്തി പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പു നൽകുകയുംചെയ്തു. ഇതോടെയാണ് ഉടമകൾ ജീ ഫോം പിൻവലിച്ച് ബസുകൾ നിരത്തിലിറക്കിയത്.
എന്നാൽ, കഴിഞ്ഞദിവസം വീണ്ടും നടന്ന ചർച്ചയിൽ ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ അധികൃതർ തയാറാകാത്തതിനെ തുടർന്നാണ് ജില്ലയിൽ വീണ്ടും സ്വകാര്യ ബസ് സർവിസ് നിലക്കാനുള്ള സാധ്യതയുണ്ടായിട്ടുള്ളത്.
വിദ്യാർഥികളുടെ കൺസഷൻ ചാർജ് 25 ശതമാനമാക്കണമെന്നാണ് ബസുടമകൾ പ്രധാനമായി ആവശ്യപ്പെട്ടത്. അങ്ങനെയെങ്കിലും പ്രിയദർശിനിയിൽനിന്നുണ്ടാകുന്ന നഷ്ടം സഹിച്ച് ഒരുപരിധിവരെ പിടിച്ചുനിൽക്കാനാകുമെന്നാണ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് പി.കെ. ഹരിദാസ്, സെക്രട്ടറി രഞ്ജിത്ത് റാം, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. രാജശേഖരൻ, ട്രഷറർ സി.എ. മാത്യു തുടങ്ങിയവർ കഴിഞ്ഞദിവസം കലക്ടറേറ്റിൽ നടന്ന ചർച്ചക്കുശേഷം പറഞ്ഞത്.
കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളൊഴിച്ച് മറ്റ് ജില്ലകളിലൊക്കെ വിദ്യാർഥി ചാർജ് സർക്കാർ നിഷ്കർഷിച്ചതിലും കൂടുതൽ വാങ്ങുന്നുണ്ട്. ഇത് വയനാട്ടിലും നടപ്പാക്കാൻ ജില്ല അധികൃതർ സമ്മതിക്കണമെന്നായിരുന്നു ഉടമകൾ ആവശ്യപ്പെട്ടത്. എന്നാൽ, സർക്കാർതലത്തിൽ തീരുമാനമുണ്ടാകാതെ വയനാട്ടിൽ മാത്രമായി ഉയർത്താൻ കഴിയില്ലെന്ന് ജില്ല അധികൃതർ വ്യക്തമാക്കി.
സുൽത്താൻ ബത്തേരി-കൽപറ്റ റൂട്ടിൽ 30ലേറെ സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നുണ്ട്. ഇപ്പോൾ ഈ റൂട്ടിൽ പെർമിറ്റുള്ള എല്ലാ സ്വകാര്യ ബസുകളും ഓടുന്നുണ്ട്. അഞ്ച് മിനിറ്റ് ഇടവിട്ടാണ് സ്വകാര്യ ബസുകൾ കടന്നുപോകുന്നത്. ഇതിനിടയിൽ അരമണിക്കൂർ ഇടവിട്ട് കെ.എസ്.ആർ.ടി.സി ബസുകളുമുണ്ട്. സീറ്റ് നിറച്ചും നിന്നും യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി നീങ്ങുമ്പോൾ ആളൊഴിഞ്ഞ രീതിയിലാണ് സ്വകാര്യ ബസുകളുടെ യാത്ര. രാവിലെയും വൈകീട്ടും വിദ്യാർഥികളുള്ളതിനാൽ അത്യാവശ്യം തിരക്ക് സ്വകാര്യ ബസുകളിൽ അനുഭവപ്പെടുന്നുണ്ട്. എന്നാൽ, ഇതിനിടയിലുള്ള സമയത്താണ് സ്ത്രീ യാത്രക്കാർ കയറാത്ത സാഹചര്യത്തിൽ ആളൊഴിഞ്ഞ സീറ്റുകളുമായി സർവിസ് നടത്തേണ്ടി വരുന്നത്.
സുൽത്താൻ ബത്തേരി-കൽപറ്റ റൂട്ടിൽ ഇടയിലുള്ള പ്രധാന ബസ് സ്റ്റാൻഡ് മീനങ്ങാടിയിലേതാണ്. ചുള്ളിയോട് ഭാഗത്തേക്കുള്ള ഒരുബസും സിസിയിലേക്കുള്ള ഒരു ഗ്രാമവണ്ടിയും മാത്രമാണ് ഈ ബസ് സ്റ്റാൻഡിൽ കയറുന്ന കെ.എസ്.ആർ.ടി.സി ബസുകൾ. രാവിലെ ബസ് സ്റ്റാൻഡിന് പുറത്ത് ദേശീയപാതയോരത്ത്, സ്റ്റാൻഡിനേക്കാൾ കൂടുതൽ തിരക്കാണ് അനുഭവപ്പെടുന്നത്. സ്റ്റാൻഡിനുള്ളിൽ സ്ത്രീകൾ വളരെ കുറവായിരിക്കും. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്റ്റോപ്പുള്ള സുൽത്താൻ ബത്തേരി ചുങ്കത്തും അസംപ്ഷൻ ജങ്ഷനിലും വലിയ തിരക്കായിട്ടുണ്ട്.
സുൽത്താൻ ബത്തേരിയിൽനിന്ന് മാനന്തവാടിക്കും അതുപോലെ താളൂരിലേക്കും മുത്തങ്ങയിലേക്കും ഇതേഅവസ്ഥയാണ്. 25ഓളം കെ.എസ്.ആർ.ടി.സി ബസുകൾക്കിടയിൽ താളൂർ റൂട്ടിലെ എട്ട് സ്വകാര്യ ബസുകൾക്ക് ഡീസലിനുള്ള കാശ് പോലും ലഭിക്കുന്നില്ല.
തൊഴിലാളികളിൽ ചിലർ മറ്റു തൊഴിലുകൾ തേടിയിറങ്ങി. ജില്ലയിലെ ഒട്ടുമിക്ക ഭാഗത്തും ഇതുതന്നെയാണ് അവസ്ഥയെന്ന് സ്വകാര്യ ബസുമായി ബന്ധപ്പെട്ടവർ പറയുന്നു.
ജില്ലയിലെ ചില ഉടമകളെങ്കിലും ബസ് നടത്തിപ്പിൽനിന്ന് വിട്ടുപോകാനുള്ള സാധ്യതയുമുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ ബസ് വിറ്റ് ഒഴിവാക്കാമെന്ന് വെച്ചാലും വാങ്ങാനാളില്ല. സംസ്ഥാനത്തെ ഒരുവാഹന കച്ചവടക്കാരനും ബസ് വേണ്ടാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.