ഉമ്മറലിയോപ്പം 54ലെ വീട്ടിൽ അർജന്റീനക്കാരി കർള
സുൽത്താൻ ബത്തേരി: കാൽപന്തുകളിയിലെ വയനാട്ടിലെ പഴയ മിന്നുംതാരം ഉമ്മറലിയുടെ അർജന്റീന ആരാധന വാനോളമാണ്. അർജന്റീന പതാകയുടെ നിറത്തിൽ വീടും, വീട്ടിലെ സകല വസ്തുക്കളും പെയിന്റടിച്ച് ഈ ലോകകപ്പ് കാലത്തും ഉമ്മറലി പതിവ് തെറ്റിച്ചില്ല. ഇതൊക്കെ കേട്ടറിഞ്ഞ് മീനങ്ങാടി 54ലെ കോളിയോട്ടിൽ വീട്ടിലേക്ക് ഒരു അതിഥി എത്തി. സാക്ഷാൽ അർജന്റീനക്കാരി. അർജന്റീന ഫുട്ബാൾ ടീമിനോടും മറോഡോണയോടും മെസ്സിയോടുമുളള അടങ്ങാത്ത സ്നേഹമാണ് കോളിയോട്ടിൽ ഉമ്മറലിയെ തന്റെ വീടു മുഴുവൻ നീലയും വെള്ളയും നിറങ്ങളാൽ അലങ്കരിക്കാൻ പ്രേരിപ്പിച്ചത്. ഇക്കാര്യം ഇത്തവണയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിഡിയോ കണ്ടാണ് അർജന്റീന സ്വദേശിയായ കർള ഉമ്മറലിയെ തേടി മീനങ്ങാടിയിൽ എത്തിയത്.
ഋഷികേശിൽ പഠനം നടത്തുന്ന കർളക്ക് ഉമ്മറലിയുടെ വീട് നേരിൽ കണ്ടപ്പോൾ അൽഭുതവും സന്തോഷവും. സ്വന്തം രാജ്യത്തിന്റെ പതാകയും സംസ്കാരവും ഇത്രയേറെ സ്നേഹത്തോടെ ഇന്ത്യയിലെ ഒരു പ്രദേശത്ത് സൂക്ഷിച്ചിരിക്കുന്നതുകണ്ട് ഹൃദയം നിറഞ്ഞുവെന്ന് അവർ പറഞ്ഞു.
ഭാഷയും ദേശവും സംസ്കാരവും വ്യത്യസ്തമായാലും ഫുട്ബാൾ എന്ന വികാരം മനുഷ്യരെ എത്രമാത്രം അടുപ്പിക്കാമെന്നതിന്റെ ഉദാഹരണമായി മാറുകയാണ് മീനങ്ങാടിയിലെ അർജന്റീനിയൻ വീട്. ഉമ്മറലിയോടും കുടുംബത്തോടുമൊപ്പം മണിക്കൂറുകൾ ചെലവഴിച്ചാണ് കർള മടങ്ങിയത്. വീടിന്റെ ഫോട്ടോയും വിഡിയോകളും അവർ സ്വന്തം ഫോണിൽ പകർത്തി. അത് അർജന്റീനയിലെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് കർള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.